ലക്ഷദ്വീപ് നിവാസികളോടുളള ഭരണകൂട അവഗണനയാണ് കൂട്ടപിരിച്ചുവിടൽ : ജോൺ ബ്രിട്ടാസ് എംപി



ന്യൂഡൽഹി> പുതിയ ലക്ഷദ്വീപ് ഭരണകൂടം ദ്വീപ് നിവാസികളോട് ഏതാനും വർഷങ്ങളായി കാണിച്ചുവരുന്ന നീതികേടിന്റെ ഏറ്റവും ഒടുവിലെ അധ്യായമാണ് കഴിഞ്ഞ രണ്ടു വർഷമായി നടന്നുവരുന്ന കൂട്ടപിരിച്ചുവിടൽ എന്ന് എംപി ആരോപിച്ചു. ഇത് സംബന്ധിച്ച് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രേഖാമൂലം നൽകിയ മറുപടിയിലാണ് ലക്ഷദ്വീപിലെ കൂട്ടപിരിച്ചുവിടലിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 2020ൽ 15 കരാർ ജീവനക്കാരെ മാത്രമാണ് ലക്ഷദ്വീപിൽ പിരിച്ചുവിട്ടതെങ്കിൽ 2021 ഇത് 617 ആയി ഉയർന്നു. 2022 ആയപ്പോഴേയ്ക്കും 25 സ്ഥിരം ജീവനക്കാരും 279 കരാർ ജീവനക്കാരും ഉൾപ്പെടെ 304 പേരെയാണ് പിരിച്ചുവിട്ടത്. ലക്ഷദ്വീപിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുത്താൽ സർക്കാർ ഉദ്യോഗത്തിൽ നിന്നുള്ള വരുമാനമാണ് ദ്വീപിലെ സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ വരുമാനം ഇല്ലാതാകുന്നതോടെ ദ്വീപ് നിവാസികളുടെ ജീവിതം കൂടുതൽ ദുസഹമാവുകയാണ് ചെയ്യുന്നത് എന്ന് എംപി ചൂണ്ടിക്കാട്ടി. ജീവനക്കാരെ പിരിച്ചുവിടൽ, പണ്ടാരഭൂമി എന്ന പേരിൽ നിർമ്മാണങ്ങൾ അനുവദിക്കാതിരിക്കൽ എന്നിവയ്ക്കു പുറമെ മൽസ്യതൊഴിലാളികൾക്കുള്ള മണ്ണെണ്ണ, റേഷൻ, പഞ്ചസാര, ആരോഗ്യ ഇൻഷൂറൻസ് തുടങ്ങി വിവിധ മേഖലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ സമസ്തമേഖലകളിലും ദ്വീപ് നിവാസികൾ പ്രയാസങ്ങൾ അനുഭവിക്കുകയാണ്. ആകയാൽ ദ്വീപ് നിവാസികളെ അടിച്ചമർത്തുന്ന പ്രവൃത്തികളിൽ നിന്നും ലക്ഷദ്വീപ് ഭരണകൂടം പിന്തിരിയണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു. Read on deshabhimani.com

Related News