നീതി കിട്ടുംവരെ കർഷകർ പ്രക്ഷോഭത്തിന് ; 18ന്‌ ട്രെയിൻ ഉപരോധിക്കും



ന്യൂഡൽഹി ഉത്തർപ്രദേശിൽ കൊല്ലപ്പെട്ട കർഷക രക്തസാക്ഷികൾക്ക്‌ നീതി ലഭിക്കുംവരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന്‌ സംയുക്ത കിസാൻ മോർച്ച. ആദ്യഘട്ടമായി ചൊവ്വാഴ്‌ച   ‘കർഷക രക്തസാക്ഷി ദിനം’ ആചരിക്കും. കൊല്ലപ്പെട്ട കർഷകരുടെ അസ്ഥികലശവുമായി യുപിയിലെ എല്ലാ ജില്ലകളിലും വിവിധ സംസ്ഥാനങ്ങളിലേക്കും യാത്രകൾ സംഘടിപ്പിക്കും. ദസറയ്‌ക്ക്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെയും കോലങ്ങൾ കത്തിക്കും. 18ന്‌ പകൽ 10 മുതൽ നാലുവരെ രാജ്യമുടനീളം റെയിൽപാളങ്ങൾ ഉപരോധിക്കും. 26ന്‌ ലഖ്‌നൗവിൽ കിസാൻ മഹാപഞ്ചായത്ത്‌ നടത്തുമെന്നും സംയുക്ത കിസാൻ മോർച്ച നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകർ 12ന്‌ ലഖിംപുർ ഖേരിയിൽഎത്തി രക്തസാക്ഷികൾക്ക്‌ അന്ത്യാഞ്‌ജലി അർപ്പിക്കും. പൊതുസ്ഥലങ്ങളിലും  ആരാധനാലയങ്ങളിലും  സമ്മേളനങ്ങൾ ചേരും. കൊല്ലപ്പെട്ട നാല്‌ കർഷകരുടെയും ഒരു മാധ്യമപ്രവർത്തകന്റെയും ഓർമയ്‌ക്ക്‌ അഞ്ച്‌ മെഴുകുതിരി കൊളുത്തി അന്ത്യാഞ്‌ജലി അർപ്പിക്കണമെന്ന്‌   നേതാക്കൾ അഭ്യർഥിച്ചു.  കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്‌ മിശ്രയെ മന്ത്രിസഭയിൽനിന്ന്‌ പുറത്താക്കണം, അജയ്‌ മിശ്രയെയും മറ്റ്‌ കുറ്റവാളികളെയും അറസ്റ്റ്‌ ചെയ്യണം തുടങ്ങിയ ആവശ്യങ്ങളാണ്‌  ഉന്നയിക്കുന്നത്‌. ഇവ തിങ്കളാഴ്‌ചയ്‌ക്കുള്ളിൽ അംഗീകരിച്ചില്ലെങ്കിൽ രാജ്യവ്യാപകപ്രക്ഷോഭം തുടങ്ങും. Read on deshabhimani.com

Related News