കുതിപ്പിന് 
സർക്കാർ ഇടപെടൽ: കെഎംഎംഎല്ലിന്‌ 
റെക്കോഡ്‌ ലാഭം



കൊല്ലം സംസ്ഥാന സർക്കാർ ഇടപെടലിൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ചവറ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെഎംഎംഎൽ) റെക്കോഡ്‌ വരുമാനം നേടി. 2022 -–-23 സാമ്പത്തിക വർഷം കമ്പനിക്ക്‌ 103.58കോടി രൂപയാണ്‌ ലാഭം. 896.4 കോടിയുടെ വിറ്റുവരവും കൈവരിച്ചു. മിനറൽ സെപ്പറേഷൻ യൂണിറ്റ് 89 കോടി രൂപയുടെ ചരിത്ര ലാഭംനേടി. 2021-  -–-22ൽ മിനറൽ സെപ്പറേഷൻ യൂണിറ്റിന്റെ ലാഭം 17.6 കോടിയായിരുന്നു. 2011- –-12ൽ നേടിയ 64 കോടിയാണ്‌ യൂണിറ്റിന്റെ  ഇതുവരെയുള്ള ഉയർന്ന ലാഭം. സിലിമനൈറ്റിന്റെ ഉൽപ്പാദനത്തിലും വിപണനത്തിലും കമ്പനി റെക്കോഡ് നേട്ടം കൈവരിച്ചു. 8855 ടണ്ണാണ്‌  ഉൽപ്പാദനം. വിപണനം നടത്തിയത്‌ 8230 ടൺ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2019ൽ  മിനറൽ സെപ്പറേഷൻ യൂണിറ്റിൽ നടത്തിയ നവീകരണം മികച്ച നേട്ടം കൈവരിക്കുന്നതിന് സഹായകമായി. കരിമണലിൽനിന്ന് ധാതുക്കൾ വേർതിരിക്കുന്ന നവീന സംവിധാനമായ ഫ്രോത്ത് ഫ്ലോട്ടേഷൻ നടപ്പാക്കി, നൂതന സില്ലിമനൈറ്റ് റിക്കവറി സിസ്റ്റം കമീഷൻ ചെയ്തു. സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലിൽ തോട്ടപ്പള്ളിയിൽനിന്ന് കരിമണൽ എത്തിച്ചു.  മിനറൽ സെപ്പറേഷൻ യൂണിറ്റുമായി ബന്ധപ്പെട്ട് ഖനന പ്രദേശങ്ങളായ കോവിൽതോട്ടം, പൊന്മന എന്നിവിടങ്ങളിലെ പ്രശ്നങ്ങൾ വ്യവസായ മന്ത്രി പി രാജീവ്‌ നേരിട്ട് ഇടപെട്ട്‌ പരിഹരിച്ചു. കരാറുകാരനെ ഒഴിവാക്കി ഖനന മേഖലയിലെ ജീവനക്കാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ കമ്പനിയുടെ നേരിട്ടുള്ള കരാർ ജീവനക്കാരായി നിയമിച്ചു. 783 പേർക്കാണ് ഇത്തരത്തിൽ നിയമനം ലഭിച്ചത്. Read on deshabhimani.com

Related News