സിൽവർ ലൈനിനുവേണ്ടി രംഗത്തിറങ്ങും: കിസാൻസഭ



ന്യൂഡൽഹി കേരളത്തിലെയും മഹാരാഷ്‌ട്രയിലെയും സാമൂഹ്യ, സാമ്പത്തിക സാഹചര്യങ്ങൾ വ്യത്യസ്‌തമാണെന്നും സിൽവർ ലൈൻ, ബുള്ളറ്റ്‌ ട്രെയിൻ പദ്ധതികളെ ഒരേ നിലയിൽ കാണാനാകില്ലെന്നും അഖിലേന്ത്യ കിസാൻസഭ കിസാൻ കൗൺസിൽ യോഗം വ്യക്തമാക്കി. ഭൂപരിഷ്‌കരണം നടപ്പാക്കിയ സംസ്ഥാനമാണ്‌ കേരളം. മനുഷ്യവിഭവശേഷിയാണ്‌ കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത്‌. ഇത്‌ ഫലപ്രദമായി വിനിയോഗിക്കാൻ യാത്രാസമയം കുറയ്‌ക്കണം. ഇതിനുള്ള പ്രധാന ചുവടുവയ്‌പാണ്‌ സിൽവർ ലൈനെന്നും -കൗൺസിൽ തീരുമാനങ്ങൾ വിശദീകരിച്ച വാർത്താസമ്മേളനത്തിൽ കിസാൻസഭ ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌ പറഞ്ഞു.മഹാരാഷ്‌ട്രയിൽ ഭൂപരിഷ്‌കരണം നടപ്പാക്കിയിട്ടില്ല. കൃഷിയെമാത്രം ആശ്രയിച്ച്‌ കഴിയുന്നവർക്ക്‌ ജീവിതമാർഗം ഉറപ്പാക്കാതെയാണ്‌ പദ്ധതി. സ്വാഭാവികമായും ആദിവാസികളിൽനിന്ന്‌ അടക്കം എതിർപ്പുണ്ടാകും. കേരളത്തിന്റെ കാർഷികമേഖല വളരണമെങ്കിൽ വിളകളിൽ അധിഷ്‌ഠിതമായ വ്യവസായങ്ങളുണ്ടാകണം. ഇതിനും അടിസ്ഥാന സൗകര്യ വികസനം അനിവാര്യമാണ്‌. കേരളത്തിലെ യുവജനങ്ങളുടെ ശോഭനമായ ഭാവിക്കും പദ്ധതി ഗുണമാണ്‌. പദ്ധതിക്കെതിരായി നിക്ഷിപ്‌ത ലക്ഷ്യത്തോടെ രംഗത്തുവന്നവരെ തുറന്നുകാട്ടാൻ കിസാൻസഭ പ്രതിജ്ഞാബദ്ധമാണ്‌. കേരളത്തിൽ കർഷകസംഘം പ്രവർത്തകർ യൂണിറ്റ്‌, പഞ്ചായത്ത്‌ തലത്തിൽ പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്നും കൃഷ്‌ണപ്രസാദ്‌ പറഞ്ഞു.   Read on deshabhimani.com

Related News