ജുഡീഷ്യറിയെ പ്രതിപക്ഷമാക്കാന്‍ ശ്രമമെന്ന് കിരണ്‍ റിജിജു
ന്യൂഡല്‍ഹി> വിരമിച്ച ഏതാനും ജഡ്ജിമാരും ഇന്ത്യാ വിരുദ്ധ സംഘത്തിന്റെ ഭാഗമായ ചില പ്രക്ഷോഭകാരികളും ഇന്ത്യൻ ജുഡീഷ്യറിയെ പ്രതിപക്ഷമാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്രനിയമമന്ത്രി കിരൺ റിജിജു. ജഡ്‌ജിമാരെ നിയമിക്കാനുള്ള കൊളീജിയം സംവിധാനത്തെ കേന്ദ്രമന്ത്രി വീണ്ടും പരസ്യമായി തള്ളിപ്പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ടിയുടെ ചെയ്തികളുടെ ഫലമാണ് കൊളിജീയം സംവിധാനം എന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. ഇന്ത്യ ടുഡേ സംഘടിപ്പിച്ച കോൺക്ലേവിലാണ് പരാമര്‍ശം. ഇതേപരിപാടിയില്‍ പങ്കെടുത്ത ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കൊളീജിയം സംവിധാനത്തെ ന്യായീകരിച്ച് സംസാരിച്ചു. "എല്ലാ സംവിധാനങ്ങളും എല്ലാം തികഞ്ഞതല്ല, എന്നാൽ, ഇത് ഞങ്ങൾ വികസിപ്പിച്ച ഏറ്റവും മികച്ച സംവിധാനമാണ്, ജുഡീഷറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്നതാണ് അതിന്റെ പരമമായ ലക്ഷ്യം. അത് വളരെ പ്രധാനമാണ് ’–- ചീഫ് ജസ്റ്റിസ് പറഞ്ഞു.അടുത്തിടെ ഡൽഹിയിൽ സുപ്രീംകോടതി ജഡ്ജിമാരും മുതിർന്ന അഭിഭാഷകരും പങ്കെടുത്ത ചടങ്ങിലും കേന്ദ്രമന്ത്രി കൊളീജിയത്തെ ഇകഴ്ത്തി സംസാരിച്ചു. Read on deshabhimani.com