സാക്ഷരതയില്‍ കേരളത്തിന്റെ നേട്ടം ചാനലുകൾ ഇല്ലാതാക്കി ; സുപ്രീംകോടതി നിരീക്ഷണം



ന്യൂഡൽഹി സാക്ഷരതയിൽ കേരളം കൈവരിച്ച നേട്ടം ടിവി ചാനലുകൾ ഇല്ലാതാക്കുകയാണെന്ന്‌ സുപ്രീംകോടതിയിൽ പരാമർശം. സെറ്റ്‌ പരീക്ഷയിൽ സർക്കാർ നിശ്ചയിച്ച പാസ്‌ മാർക്കിനെതിരെ എൻഎസ്‌എസ്‌ നൽകിയ ഹർജി തള്ളിയാണ്‌ കോടതിയുടെ പരാമർശം. കേരളം നൂറ് ശതമാനം സാക്ഷരത കൈവരിച്ചതിൽ ദിനപത്രങ്ങളുടെ പങ്ക് വലുതാണെന്ന് അബ്ദുൽ നസീർ, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ച്‌ ചൂണ്ടിക്കാട്ടി. സാക്ഷരതയിൽ നൂറ് ശതമാനം കൈവരിച്ച കേരളത്തിന്‌ വിദ്യാഭ്യാസത്തിൽ ആ പുരോഗതി കൈവരിച്ചതായി പറയാനാകില്ലെന്ന്‌ കോടതി പറഞ്ഞു. ഏറ്റവും കൂടുതൽ ദിനപത്രങ്ങളും വാരികകളും പ്രസിദ്ധീകരിക്കുന്നത് കേരളത്തിൽനിന്നാണെന്ന്‌  സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്‌ത ചൂണ്ടിക്കാട്ടി. പിന്നാലെയാണ്‌  സാക്ഷരതയിൽ കൈവരിച്ച നേട്ടം ടിവി ചാനലുകൾ ഇല്ലാതാക്കുകയാണെന്ന്‌ വി രാമസുബ്രഹ്‌മണ്യം അഭിപ്രായപ്പെട്ടത്‌. ഫാക്ടറികളിൽ ബീഡി തെറുക്കുന്നതിനൊപ്പം തൊഴിലാളികൾ പത്രം വായിക്കുന്ന സംസ്ഥാനമാണ്‌ കേരളമെന്നും അദ്ദേഹം ഓർമപ്പെടുത്തി.  സെറ്റ്‌ പരീക്ഷയിൽ എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങൾക്ക്‌ മാർക്ക്‌ ഇളവ്‌ നൽകിയ സംസ്ഥാന സർക്കാർ നടപടി കോടതി ശരിവച്ചു. പൊതുവിഭാഗത്തിനും സംവരണവിഭാഗത്തിനും വ്യത്യസ്ത മാർക്കാണെന്നു കാട്ടിയാണ്‌ എൻഎസ്‌എസ്‌ കോടതിയെ സമീപിച്ചത്‌. Read on deshabhimani.com

Related News