മുഖ്യമന്ത്രി സ്ഥാനം: കർണാടകത്തിൽ പ്രതിസന്ധി രൂക്ഷം



ബം​ഗളൂരു > കർണാടകത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പ്രതിസന്ധി രൂക്ഷമാകുന്നു. മുഖ്യമന്ത്രി സ്ഥാനം നിർണയിക്കാൻ ഹൈക്കമാൻഡ് നിരീക്ഷകരുടെ നിർണായക ചർച്ച ഡൽഹിയിൽ പുരോ​ഗമിക്കുകയാണ്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് ചർച്ച നടക്കുന്നത്. ജിതേന്ദ്ര സിങ്, ദീപക് ഭവാരിയ എന്നിവരും കെസി വേണുഗോപാലുമുൾപ്പടെയുള്ളവർ ചർച്ചയ്‌ക്കായി ദില്ലിയിൽ എത്തിയിട്ടുണ്ട്. ഞായറാഴ്ച ബംഗ്ലൂരുവിൽ ചേർന്ന എഎൽഎമാരുടെ നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനമായില്ല. ഇതോടെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ദേശീയ അധ്യക്ഷനോട് നിർദ്ദേശിച്ച് എംഎൽഎമാർ പ്രമേയം പാസാക്കുകയായിരുന്നു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുമായി സംസാരിച്ച ശേഷമാകും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മുഖ്യമന്ത്രിയാരാകാണമെന്നതിൽ തീരുമാനം പ്രഖ്യാപിക്കുക. തനിക്ക് ആദ്യം മുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ അതൃപ്തി പരസ്യമായി രേഖപ്പെടുത്തി  ഡി കെ ശിവകുമാറും രംഗത്തെത്തിയിരുന്നു. സിദ്ധരാമയ്യയും ഖാർ​ഗെയുമായി ചർച്ച നടത്താനായി ഡൽഹിയിലെത്തിയിട്ടുണ്ട്. ഖാർ​ഗെയുമായി ചർച്ച നടത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അവസാന നിമിഷം ശിവകുമാർ ഡൽഹി യാത്ര റദ്ദാക്കി. മുഖ്യമന്ത്രി പ്രഖ്യാപനം രാത്രിയോടെ ഉണ്ടാകുമെന്ന് കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല വ്യക്തമാക്കിയിട്ടുണ്ട്.   Read on deshabhimani.com

Related News