'രാമചന്ദ്രന്‍ ജയിക്കട്ടെ, ഹനുമാന്‍ ജയിക്കട്ടെ'; രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്



ന്യൂഡല്‍ഹി> അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ താന്‍ സ്വാഗതം ചെയ്യുന്നുവെന്ന്  മധ്യപ്രദേശിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ്. അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ചടങ്ങിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ്  കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട്  രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ച് കമല്‍നാഥ് രംഗത്തെത്തിയിരിക്കുന്നത്. 'ഈ രാജ്യത്തെ ജനങ്ങള്‍ വളരെ പ്രതീക്ഷയോടെ നോക്കുകയായിരുന്നു ഇതിന്റെ നിര്‍മാണം. എല്ലാ ഇന്ത്യക്കാരുടേയും സമ്മതത്തോടെയാണ് രാമക്ഷേത്രത്തിന്റെ നിര്‍മാണം നടക്കുക. ഇത് ഇന്ത്യയില്‍ മാത്രമെ സാധ്യമാകു. രാമചന്ദ്രന്‍ ജയിക്കട്ടെ, ഹനുമാന്‍ ജയിക്കട്ടെ'; കമല്‍നാഥ് സന്ദേശത്തില്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച വീഡിയോയിലാണ് കമല്‍നാഥ് രാമക്ഷേത്ര നിര്‍മാണത്തിന് പൂര്‍ണ പിന്തുണ നല്‍കിയത്. ആഗസ്റ്റ് അഞ്ചിനാണ് അയോദ്ധ്യയില്‍ പുതിയ രാമക്ഷേത്രം പണിയുന്നതിന് മുന്നോടിയായുള്ള ഭൂമിപൂജ ചടങ്ങ് നടക്കാനിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി ചടങ്ങില്‍ 50  വിഐപികള്‍ക്കൊപ്പം പങ്കെടുക്കുമെന്നാണ് വിവരം     Read on deshabhimani.com

Related News