പട്ടികജാതി പദവി പരിശോധിക്കാൻ മൂന്നംഗ സമിതി ; മുൻ ചീഫ്‌ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണൻ അധ്യക്ഷന്‍



ന്യൂഡൽഹി ക്രിസ്‌തു, മുസ്ലിം മതങ്ങളിലേക്ക്‌ മാറിയവർക്കും പട്ടികജാതി പദവി അനുവദിക്കണമെന്ന ആവശ്യം പരിശോധിക്കാൻ കേന്ദ്രം മൂന്നംഗ സമിതി രൂപീകരിച്ചു. സുപ്രീംകോടതി മുൻ ചീഫ്‌ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണനാണ് അധ്യക്ഷന്‍. വിരമിച്ച ഐഎഎസ്‌ ഉദ്യോഗസ്ഥൻ രവീന്ദർകുമാർ ജെയിൻ, യുജിസി അംഗം പ്രൊഫ. സുഷ്‌മാ യാദവ്‌ എന്നിവർ അംഗങ്ങൾ. രണ്ടു വർഷത്തിനകം റിപ്പോര്‍ട്ട് സമർപ്പിക്കണം. പിന്നീട്‌ മറ്റ്‌ മതങ്ങളിലേക്ക്‌ മാറിയവർക്ക്‌ പട്ടികജാതി പദവിക്ക്‌ അർഹതയുണ്ടോ, പട്ടികജാതി പട്ടികയില്‍ പുതിയവരെ ഉൾപ്പെടുത്തിയാൽ നിലവിലുള്ളവരെ ബാധിക്കുമോ, മറ്റ്‌ മതങ്ങളിലേക്ക്‌ മാറിയ പട്ടികജാതിക്കാരുടെ ആചാരങ്ങളിലും മറ്റുമുണ്ടായ മാറ്റങ്ങൾ എന്തെല്ലാം, അവർ വിവേചനം നേരിടുന്നുണ്ടോ–- തുടങ്ങിയവയാണ്‌ പരിഗണനാവിഷയങ്ങൾ. ഭരണഘടനയുടെ 341–ാം അനുച്ഛേദ പ്രകാരം രാഷ്ട്രപതി വിവിധ സമയങ്ങളിൽ പുറപ്പെടുവിച്ച ഉത്തരവുകൾ അനുസരിച്ച്‌ ഹിന്ദു, സിഖ്‌, ബുദ്ധ വിഭാ​ഗങ്ങളിലാണ് നിലവില്‍ പട്ടികജാതി പദവി അനുവദിക്കുന്നത്. പട്ടികജാതി പദവി ആവശ്യപ്പെട്ട് നാഷണൽ കൗൺസിൽ ഓഫ്‌ ദളിത്‌ ക്രിസ്‌ത്യൻസ്‌ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നിലപാട്‌ അറിയിക്കാൻ സുപ്രീംകോടതി കേന്ദ്രത്തോട് നിർദേശിച്ചു. പിന്നാലെയാണ്‌ സമിതിയുണ്ടാക്കിയത്. Read on deshabhimani.com

Related News