‘ജഡ്ജിമാർക്കെതിരായ 
വ്യക്തി അധിക്ഷേപം ആശങ്ക’ : ജസ്റ്റിസ് ജെ ബി പർധിവാല



ന്യൂഡൽഹി വിധിന്യായത്തിന്റെ പേരിൽ ജഡ്ജിമാർക്ക് നേരേയുണ്ടാകുന്ന വ്യക്തിപരമായ അധിക്ഷേപം നിയമവാഴ്‌ചയെ അപകടത്തിൽപ്പെടുത്തുമെന്ന്‌ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജെ ബി പർധിവാല പറഞ്ഞു. ജഡ്‌ജിമാരെ ക്രിയാത്മകമായി വിമർശിക്കുന്നതിനുപകരം സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയാണ്. അത് കോടതി നടപടികൾക്ക് മേലുള്ള ഇടപെടലാണ്. നിയമത്തെക്കുറിച്ച് ആലോചിക്കാതെ മാധ്യമങ്ങൾ എന്താണ്‌ പറയുന്നതെന്ന് ചിന്തിച്ച് വിധിപറയേണ്ട അപകടകരമായ സാഹചര്യമുണ്ടാകും. നിയമവാഴ്ചയെ സംരക്ഷിക്കാൻ ഇത്തരത്തിലുള്ള ആക്രമണങ്ങളെ നിയന്ത്രിക്കണമെന്നും ഒരു സ്വകാര്യ ചടങ്ങിനിടെ ജസ്റ്റിസ് ജെ ബി പർധിവാല  പറഞ്ഞു. പ്രവാചകനിന്ദ നടത്തിയ ബിജെപി നേതാവ്‌ നൂപുർ ശർമയെ വെള്ളിയാഴ്ച സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചതിന് പിന്നാലെ ബഞ്ചിലെ അം​ഗങ്ങളായ ജസ്റ്റിസ് ജെ ബി പർധിവാല, സൂര്യകാന്ത്‌ മിശ്ര എന്നിവർക്കെതിരെ സംഘപരിവാർ കേന്ദ്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപക അധിക്ഷേപം നടത്തിയിരുന്നു. നിയമ വിഷയങ്ങളെ രാഷ്ട്രീയ വിവാദങ്ങളാക്കി മാറ്റുന്ന സാമൂഹിക, ഡിജിറ്റൽ മാധ്യമങ്ങള്‍ക്കെതിരെ കർശന നിയന്ത്രണം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിവില്‍ തര്‍ക്കമായ അയോധ്യക്കേസിനെ രാഷ്ട്രീയ വിഷയമാക്കിയത് ഡിജിറ്റൽ മാധ്യമങ്ങളാണ്. ജനങ്ങളുടെ താല്‍പര്യങ്ങൾക്ക്‌ വിരുദ്ധമായ വിധികള്‍ കോടതികളില്‍ നിന്ന് ഉണ്ടാകാറുണ്ട്. ശബരിമല വിധിയും അദ്ദേഹം ഉദ്ധരിച്ചു.   Read on deshabhimani.com

Related News