മോദിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാൻ സ്വഭാവ സർട്ടിഫിക്കറ്റ് വേണം: വിചിത്ര ഉത്തരവുമായി ഹിമാചൽപ്രദേശ്



ന്യൂഡൽഹി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടി റിപ്പോർട്ട്‌ ചെയ്യാനെത്തുന്ന മാധ്യമപ്രവർത്തകർക്ക്‌ സ്വഭാവ സർട്ടിഫിക്കറ്റ്‌ ഏർപ്പെടുത്തിയ തീരുമാനം പ്രതിഷേധത്തെതുടർന്ന്‌ ഹിമാചൽ സർക്കാർ പിൻവലിച്ചു. ബുധനാഴ്‌ച ബിലാസ്‌പുർ ജില്ലയിലെ എയിംസ്‌ ആശുപത്രി ഉദ്‌ഘാടനത്തിനും കുളുവിലെ ദസറ  ആഘോഷങ്ങളിൽ പങ്കെടുക്കാനുമാണ്‌ മോദി എത്തിയത്. ബിലാസ്‌പുർ എസ്‌പി ദിവാകർ ശർമയാണ്‌ ദൂരദർശൻ അടക്കമുള്ള സ്ഥാപനങ്ങളിലെ മാധ്യമ പ്രവർത്തകരുടെ സ്വഭാവ സർട്ടിഫിക്കറ്റ്‌ ആവശ്യപ്പെട്ടത്‌. ജില്ലാ ഇൻഫർമേഷൻ ഓഫീസർക്ക്‌ കഴിഞ്ഞ 29ന്‌ എസ്‌പി നൽകിയ കത്ത്‌ പുറത്തുവന്നതോടെ വൻ പ്രതിഷേധമുയർന്നു. രാഷ്‌ട്രീയ പാർടികളും  പ്രമുഖ മാധ്യമപ്രവർത്തകരും അസാധാരണ നിയന്ത്രണത്തിനെതിരെ രംഗത്തുവന്നത്‌ സർക്കാരിനെ പ്രതിസന്ധിയിലാക്കി. തുടർന്ന്‌ സംസ്ഥാന പൊലീസ്‌ മേധാവി സഞ്ജയ് കുണ്ടു നിർദേശം റദ്ദാക്കി ഖേദം പ്രകടിപ്പിച്ചു. അതേസമയം, എട്ടു വർഷത്തിനിടെ ഒരിക്കൽപ്പോലും മാധ്യമങ്ങളെ കാണാത്ത പ്രധാനമന്ത്രിയാണ്‌ മാധ്യമങ്ങളുടെ സ്വഭാവ സർട്ടിഫിക്കറ്റ്‌ തേടുന്നതെന്ന്‌ മാധ്യമ പ്രവർത്തക റാണ അയ്യൂബ്‌ പരിഹസിച്ചു. Read on deshabhimani.com

Related News