റെയില്‍വേ വെട്ടിമുറിച്ച് വില്‍ക്കും ; സ്വകാര്യവൽക്കരണത്തിലേക്ക്‌ അതിവേഗം



ന്യൂഡൽഹി സ്വകാര്യവൽക്കരണത്തിലേക്ക്‌ അതിവേഗം തള്ളാന്‍ റെയിൽവേയെ കേന്ദ്രസർക്കാർ ഉടച്ചുവാർക്കുന്നു. റെയിൽവേ വക സ്ഥാപനങ്ങൾ പ്രത്യേക കമ്പനികളാക്കും. രണ്ട്‌ ലക്ഷത്തോളം പേരെ ഈ കമ്പനികളിലേക്ക്‌ മാറ്റും. റെയിൽവേ സ്‌കൂളുകൾ പൂട്ടും. 13.68 ലക്ഷം തസ്‌തികയുണ്ടായിരുന്ന റെയിൽവേയിൽ ഇപ്പോൾ ജീവനക്കാർ 10 ലക്ഷത്തിൽ താഴെ. ഇതു വീണ്ടും കുറച്ച്‌ എട്ട്‌ ലക്ഷത്തിൽ താഴെയാക്കും. പുറംതൊഴിൽ കരാറും താൽക്കാലിക നിയമനവും വ്യാപകമാക്കും. കേന്ദ്രസർക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ്‌ സഞ്‌ജീവ്‌ സന്ന്യാൽ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ശുപാർശകൾ. പരിഷ്‌കാരങ്ങൾ അതിവേഗം നടപ്പാക്കാൻ റെയിൽവേ മന്ത്രാലയത്തോട്‌ ക്യാബിനറ്റ്‌ സെക്രട്ടറിയറ്റ്‌ നിര്‍ദേശിച്ചു. ചെന്നൈ ഇന്റഗ്രൽ കോച്ച്‌ ഫാക്ടറി, കപൂർത്തല റെയിൽ കോച്ച്‌ ഫാക്ടറി, റായ്‌ബറേലി മോഡേൺ കോച്ച്‌ ഫാക്ടറി എന്നിവയെയും വാരാണസി, പാട്യാല, ബം​ഗാളിലെ ചിത്തരഞ്‌ജൻ എന്നിവിടങ്ങളിലെ എൻജിൻ നിർമാണ യൂണിറ്റുകളും യലഹങ്ക(ബംഗളൂരു), ബേല(ബിഹാർ) വീൽ നിർമാണ യൂണിറ്റുകളും ഒറ്റക്കമ്പനിക്ക്‌ കീഴിലാക്കാനാണ്‌ നിർദേശം. സർക്കാർ സ്ഥാപനങ്ങളെ കമ്പനിയാക്കി മാറ്റുന്നതിന്റെ ലക്ഷ്യം ഓഹരിവിൽപ്പനയ്‌ക്കും സ്വകാര്യവൽക്കരണത്തിനും വഴിയൊരുക്കലാണ്‌. 21 റെയിൽവേ റിക്രൂട്ട്‌മെന്റ്‌ ബോർഡിന്റെയും പ്രവർത്തനം അവസാനിപ്പിക്കും. നിയമനങ്ങൾക്കായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ദേശീയ ടെസ്‌റ്റിങ്‌ ഏജൻസിയുമായുള്ള ഏകോപനത്തിനു റെയിൽവേയിൽ ചെറിയ ഡിജിറ്റൽ ഓഫീസ്‌ മാത്രം പ്രവർത്തിക്കും. റെയിൽവേ പാതകളുടെ വൈദ്യുതീകരണ ചുമതലയുള്ള കോർ(സെൻട്രൽ ഓർഗനൈസേഷൻ ഫോർ റെയിൽവേ ഇലക്‌ട്രിഫിക്കേഷൻ) അടച്ചുപൂട്ടാനും ശുപാർശയുണ്ട്‌. വൈദ്യുതീകരണജോലികൾ സോണൽ അടിസ്ഥാനത്തിൽ കരാർ നൽകണം. വർക്ക്‌ഷോപ്പുകളുടെ നവീകരണത്തിനുള്ള സെൻട്രൽ ഓർഗനൈസേഷന്റെ(കോഫ്‌മോവ്‌) പ്രവർത്തനം അവസാനിപ്പിക്കണം. രാജ്യമെമ്പാടുമുള്ള 94 റെയിൽവേ സ്‌കൂൾ കേന്ദ്രീയ വിദ്യാലയ സംഘടനു കൈമാറണം. ഇതിനു കഴിയാത്ത സ്ഥലങ്ങളിൽ സംസ്ഥാനസർക്കാരിനു കൈമാറുകയോ സ്വകാര്യപങ്കാളിയെ കണ്ടെത്തുകയോ ചെയ്യണം. റെയിൽവേയുടെ 125 ആശുപത്രിയുടെയും 586 ആരോഗ്യകേന്ദ്രത്തിന്റെയും പ്രവർത്തനത്തിൽ സ്വകാര്യപങ്കാളിത്തത്തിനു വഴി കണ്ടെത്തണം. പതിനേഴ്‌ സോണിലായി 280 പരിശീലന കേന്ദ്രം ഉണ്ടായിരുന്നത്‌ 130 ആക്കി. ഒരു സോണിൽ ഒറ്റ പരിശീലനകേന്ദ്രം മാത്രമാക്കും. ഒപ്‌ടിക്കൽ ഫൈബർ നെറ്റ്‌വർക്ക്‌ കൈകാര്യം ചെയ്യുന്ന റെയിൽടെലിനെയും റെയിൽവേ ടിക്കറ്റിങ്‌ സംവിധാനം വികസിപ്പിച്ച ക്രിസിനെയും ഐആർസിടിസി കമ്പനിയിൽ ലയിപ്പിക്കും. Read on deshabhimani.com

Related News