അടച്ചിടൽ : ഇളവുകളോടെ നീട്ടും ; സംസ്ഥാനങ്ങള്‍ക്ക് അഭിപ്രായവ്യത്യാസം



ന്യൂഡൽഹി രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ പെരുകുമ്പോഴും അടച്ചിടൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുവരുത്താൻ ഒരുങ്ങി കേന്ദ്രം. അടച്ചിടൽകൊണ്ട് കോവിഡിനെ മെരുക്കാന്‍ പറ്റാത്തതിനാല്‍ രോ​ഗവുമായി പൊരുത്തപ്പെട്ട്‌ ജീവിക്കുകയെന്ന സമീപനത്തിലേക്കാണ്‌ കേന്ദ്രം മാറുന്നത്‌. അടച്ചിടൽ തുടരേണ്ടി വരുമെങ്കിലും സമ്പദ്‌വ്യവസ്ഥ കൂടുതലായി തുറക്കുന്നതിനാണ്‌ ശ്രമമെന്നും‌ 15 നകം സംസ്ഥാനങ്ങള്‍ നിർദേശം സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. തിങ്കളാഴ്‌ച മുതൽ കൂടുതൽ ഇളവുകളുണ്ടെന്ന സൂചനയും പ്രധാനമന്ത്രി നല്കി. ഇളവിൽ സംസ്ഥാനങ്ങൾക്ക്‌ കൂടുതൽ അധികാരം നൽകണം നിയന്ത്രണം നിശ്ചയിക്കുന്നതിലും ഇളവ് വരുത്തുന്നതിലും സംസ്ഥാനങ്ങൾക്ക്‌ കൂടുതൽ അധികാരം നൽകണമെന്ന്‌ ഭൂരിഭാഗം മുഖ്യമന്ത്രിമാരും ആവശ്യപ്പെട്ടു. നിയന്ത്രണങ്ങൾ തുടരണമെന്ന്‌ ഉദ്ദവ്‌ താക്കറേ(മഹാരാഷ്ട്ര ), പളനിസ്വാമി(തമിഴ്‌നാട്‌), അമരീന്ദർ സിങ്(പഞ്ചാബ്‌)‌, നിതീഷ്‌ കുമാര്‍(ബിഹാർ) എന്നിവര്‍ നിലപാടെടുത്തു. ട്രെയിന്‍ ഓടിക്കുന്നതിനെ നാല്‌ മുഖ്യമന്ത്രിമാർ എതിർത്തു. എന്നാല്‍, സാമ്പത്തികപ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്ന്‌ അരവിന്ദ്‌ കെജ്‌രിവാൾ(ഡൽഹി) , വിജയ്‌ രൂപാനി(ഗുജറാത്ത്‌), ജഗൻമോഹൻ റെഡ്ഡി(ആന്ധ്ര) തുടങ്ങിയവർ ആവശ്യപ്പെട്ടു. അതിഥിത്തൊഴിലാളികളെ കൂട്ടത്തോടെ മടക്കികൊണ്ടുവരുന്നതിൽ നിതീഷ്‌ കുമാർ(ബിഹാർ) എതിർപ്പറിയിച്ചു. കേന്ദ്രം കോവിഡിന്റെ മറവിൽ രാഷ്ട്രീയക്കളി നടത്തുന്നത്‌ അവസാനിപ്പിക്കണമെന്ന്‌ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാരായ അമിത്‌ ഷാ, നിർമല സീതാരാമൻ, ഹര്‍ഷ് ‌ വർധൻ എന്നിവരും പങ്കെടുത്തു. മുഖ്യമന്ത്രിമാരുമായി ഇത്‌ അഞ്ചാംവട്ടമാണ്‌ മോഡി വീഡിയോ കോൺഫറൻസിങ്ങിലൂടെ കോവിഡ്‌ സ്ഥിതിഗതികൾ ചർച്ചചെയ്‌തത്‌. Read on deshabhimani.com

Related News