ഹൈദരാബാദ് ദുരഭിമാനക്കൊല : "തലച്ചോർ പുറത്തുവന്നിട്ടും അടി തുടർന്നു'
ഹൈദരാബാദ് നടുറോഡിൽ നാട്ടുകാരുടെ മുന്നിൽ വച്ചാണ് തന്റെ ഭർത്താവിനെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് തല്ലിക്കൊന്നതെന്നും സഹായിക്കാൻ ആരും എത്തിയില്ലെന്നും ഹൈദരാബാദിൽ ദുരഭിമാനക്കൊലയ്ക്ക് ഇരയായ നാഗരാജുവിന്റെ (26) ഭാര്യ അഷ്രിൻ സുൽത്താന പറഞ്ഞു. അഷ്രിൻ സുൽത്താനയെ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരിലാണ് ദളിത് വിഭാഗത്തിൽപ്പെട്ട നാഗരാജുവിനെ കൊന്നത്.വ്യാഴാഴ്ച നാഗരാജുവും അഷ്രിനും ബൈക്കിൽ സഞ്ചരിക്കവെ ആക്രമണമുണ്ടായി. 15 മിനിറ്റിനിടെ 30 തവണ അവർ നാഗരാജുവിന്റെ തലയ്ക്ക് ഇരുമ്പ് വടികൊണ്ട് അടിച്ചു. തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്നിട്ടും അവർ അടി തുടർന്നു. തടയാൻ ശ്രമിച്ചപ്പോൾ മർദിച്ചെന്നും അഷ്രിൻ പറഞ്ഞു. കാർ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന നാഗരാജുവും അഷ്രിൻ സുൽത്താനയും ജനുവരി 31നാണ് വിവാഹിതരായത്. സ്കൂൾ കാലംമുതൽ ഇരുവരും പ്രണയത്തിലായിരുന്നു. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. Read on deshabhimani.com