കാലവര്‍ഷക്കലി; മഹാരാഷ്‌ട്രയിൽ 129 മരണം
മുംബൈ > കനത്ത മഴ തുടരുന്ന മഹാരാഷ്ട്രയിൽ മണ്ണിടിച്ചിലിലും മറ്റുമായി രണ്ടു ദിവസത്തിനിടെ 129 പേര്‍ മരിച്ചു. റായ്ഗഢ് ജില്ലയിൽ മഹാഡ് താലൂക്കിലെ തലായ് ഗ്രാമത്തിനടുത്ത് വ്യാഴാഴ്ച വൈകിട്ടുണ്ടായ മണ്ണിടിച്ചിലിൽ 38 പേര്‍ മരിച്ചു. സത്താറ ജില്ലയിൽ മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള മഴക്കെടുതിയിൽ 27 പേര്‍ മരിച്ചു. ഗോണ്ടിയ, ചന്ദ്രപുര്‍ തുടങ്ങിയ ജില്ലകളിലും മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. റോഡുകള്‍ തകര്‍ന്നും വെള്ളം പൊങ്ങിയും പല ഗ്രാമവും ഒറ്റപ്പെട്ടു. കൊങ്കണിലെ അപകടമേഖലകളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. റായ്ഗഢ്, രത്നഗിരി, സിന്ധുദുര്‍ഗ്, പണെ, സത്ര, കോലാപുര്‍ എന്നീ ആറ് ജില്ലയിൽ അടുത്ത 24 മണിക്കൂര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാർ അഞ്ച് ലക്ഷം രൂപയും കേന്ദ്രം രണ്ടു ലക്ഷവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കര്‍ണാടകത്തിൽ 3 മരണം കര്‍ണാടകത്തിൽ മഴക്കെടുതിയിൽ മൂന്നു പേര്‍ മരിച്ചു. എട്ടിടത്തായി മണ്ണിടിച്ചിലിനെത്തുടര്‍ന്ന് 9000 പേരെ ഒഴിപ്പിച്ചു. ഏഴു ജില്ലയിൽ റെഡ് അലര്‍ട്ട്. ഗോവയിലും വെള്ളപ്പൊക്കസമാന സാഹചര്യമാണ്. തെലങ്കാനയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. Read on deshabhimani.com