ഉത്തരേന്ത്യയിൽ മഴയിൽ വിളനാശം ; വിലക്കയറ്റം രൂക്ഷമാകും



ന്യൂഡൽഹി ഉത്തരേന്ത്യയിലെ അപ്രതീക്ഷിത മഴയും ആലിപ്പഴം വീഴ്‌ചയും ഗോതമ്പ്‌ അടക്കമുള്ള വിളകൾക്ക്‌ വലിയ നാശം വരുത്തിയതായി റിപ്പോർട്ട്‌. പഞ്ചാബ്‌, ഹരിയാന, യുപി, മധ്യപ്രദേശ്‌ സംസ്ഥാനങ്ങളിലാണ്‌ മഴ നാശം വിതച്ചത്‌. രാജ്യത്തെ പ്രധാന ഗോതമ്പ്‌ ഉൽപ്പാദന സംസ്ഥാനങ്ങളാണ്‌ ഇവയെല്ലാം. ഗോതമ്പ്‌ അടക്കം കാർഷികവിളകൾക്ക്‌ സംഭവിച്ച നാശം രാജ്യത്ത്‌ ഭക്ഷ്യവിലക്കയറ്റം വീണ്ടും രൂക്ഷമാക്കുമെന്ന ആശങ്കയ്‌ക്ക്‌ വഴിവച്ചിട്ടുണ്ട്‌. കടുത്ത വേനൽച്ചൂടിനെ തുടർന്ന്‌ കഴിഞ്ഞ വർഷവും ഗോതമ്പ്‌ ഉൽപ്പാദനത്തിൽ ഇടിവ്‌ സംഭവിച്ചിരുന്നു. ഇതോടൊപ്പം റഷ്യ–- ഉക്രയ്‌ൻ സംഘർഷംകൂടി ആയതോടെ ഗോതമ്പ്‌ വില പരിധി വിട്ടു. ഗോതമ്പ്‌ കയറ്റുമതിക്ക്‌ സർക്കാർ വിലക്കേർപ്പെടുത്തി. ഈ നടപടിക്കു ശേഷവും വിപണയിൽ വില ഇടിയാതെ വന്നതോടെ എഫ്‌സിഐ ശേഖരത്തിൽനിന്ന്‌ പൊതുവിപണിയിൽ 23.5 ലക്ഷം മെട്രിക് ടൺ ഗോതമ്പ്‌ വിൽക്കേണ്ടതായി വന്നു. ഇതോടെ എഫ്‌സിഐയുടെ കരുതൽ ശേഖരത്തിൽ കുറവ്‌ വന്നു.   നടപ്പുവർഷം മികച്ച ഗോതമ്പ്‌ വിളവെടുപ്പ്‌ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, മാർച്ച്‌  തുടക്കത്തിൽ താപനില ഉയർന്നതും പിന്നീട്‌ വന്ന മഴയും കർഷകരുടെ പ്രതീക്ഷകളെ കെടുത്തി. പഞ്ചാബിലും മറ്റും 40 ശതമാനം വിളനാശം സംഭവിച്ചതായാണ്‌ റിപ്പോർട്ടുകൾ. ഉരുളക്കിഴങ്ങ്‌, കടല തുടങ്ങിയ വിളകളെയും അപ്രതീക്ഷിത മഴ ബാധിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News