ഗുജറാത്ത്‌ വംശഹത്യ ചരിത്രത്തിന്റെ ഭാഗമെന്ന്‌ ജെഡിയു ; കലഹം രൂക്ഷമാകുന്നു



ന്യൂഡൽഹി ബിഹാറിൽ സഖ്യകക്ഷികളായ ജെഡിയുവും ബിജെപിയും തമ്മിലുള്ള കലഹം രൂക്ഷമാകുന്നു. എൻസിഇആർടി പാഠപുസ്‌തകങ്ങളിൽനിന്ന്‌ അടിയന്തരാവസ്ഥ, ഗുജറാത്ത്‌ വംശഹത്യ തുടങ്ങിയവ നീക്കിയതിനെ വിമർശിച്ച്‌ ജെഡിയു ദേശീയവക്താവ്‌ കെ പി ത്യാഗി രംഗത്തെത്തി. അടിയന്തരാവസ്ഥ മുതൽ ഗുജറാത്ത്‌ കലാപംവരെയുള്ളതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്‌. ചരിത്രം മാറ്റാനാകില്ല–- ത്യാഗി വ്യക്തമാക്കി. ചരിത്രം തിരുത്തിയെഴുതാനുള്ള അമിത്‌ ഷായുടെ നീക്കത്തെ മുഖ്യമന്ത്രി നിതീഷ്‌ കുമാർ പരസ്യമായി വിമർശിച്ചിരുന്നു. ജനസംഖ്യ നിയന്ത്രണ നിയമം, ജാതി സെൻസസ്‌ തുടങ്ങിയ നിർണായക വിഷയങ്ങളിൽ പരസ്‌പരം പോരടിക്കുന്ന ഇരുകക്ഷികളും തമ്മിലുള്ള വിടവ്‌ രൂക്ഷമാകുന്നതിന്റെ സൂചനയാണ്‌ പ്രസ്‌താവനകൾ. രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ നിതീഷിന്റെ പിന്തുണ ഉറപ്പാക്കുന്നതിനായി ഇത്തരം കാര്യങ്ങളിൽ പ്രകോപനപരമായ പ്രതികരണം നടത്തരുതെന്ന്‌ സംസ്ഥാന നേതാക്കൾക്ക്‌ ബിജെപി കേന്ദ്ര നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്‌.  അതിനിടെ അഗ്നിപഥ്‌ പ്രക്ഷോഭകർ തന്റെ വീട്‌ തകർത്തതിൽ പൊലീസ്‌ ഒന്നും ചെയ്‌തില്ലെന്നും സംസ്ഥാന സർക്കാർ അക്രമികളെ സംരക്ഷിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ സജ്ജയ്‌ ജയ്‌സ്വാൾ പറഞ്ഞു.   Read on deshabhimani.com

Related News