ഗുജറാത്തിലെ ഇലക്‌ടറൽ ബോണ്ട്‌ സംഭാവന: 94 ശതമാനവും ബിജെപിക്ക്‌



ന്യൂഡൽഹി> ഗുജറാത്തിൽ കഴിഞ്ഞ അഞ്ചുവർഷം ഇലക്ടറൽ ബോണ്ടുകൾവഴിയുള്ള ഫണ്ടിന്റെ 94 ശതമാനവും ലഭിച്ചത്‌ ബിജെപിക്ക്‌. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്‌ റീഫോംസ്‌ (എഡിആർ) പുറത്തുവിട്ട റിപ്പോർട്ട്‌ പ്രകാരം 2018 മാർച്ചുമുതൽ 2022 ഒക്‌ടോബർവരെയുള്ള കാലയളവിൽ ആകെ 174 കോടി രൂപയാണ്‌ ഗുജറാത്തിലെ വിവിധ രാഷ്ട്രീയ പാർടികൾക്ക്‌ ഇലക്ടറൽ ബോണ്ടുകൾവഴി ലഭിച്ചത്‌. ഇതിൽ 163 കോടി രൂപയും ബിജെപിക്ക്‌ ലഭിച്ച സംഭാവനയാണ്‌. 10.5 കോടി രൂപ കോൺഗ്രസിന്‌ ലഭിച്ചപ്പോൾ എഎപിക്ക്‌ 32 ലക്ഷം രൂപ കിട്ടി. മറ്റെല്ലാ പാർടികൾക്കുമായി 22 ലക്ഷം രൂപ ലഭിച്ചു. ആകെയുള്ള 1571 ഇലക്ടറൽ ബോണ്ട്‌ സംഭാവനകളിൽ 1519ഉം ബിജെപിക്കായിരുന്നു. പ്രുഡന്റ്‌ ഇലക്ടറൽ ട്രസ്റ്റുവഴി 74.3 കോടി രൂപയാണ്‌ ബിജെപിക്ക്‌ എത്തിയത്‌. ഗുജറാത്തിലെ ആറു വൻകിട കമ്പനിയാണ്‌ ഈ ട്രസ്റ്റിലൂടെ ബിജെപിക്ക്‌ സംഭാവന ചെയ്‌തത്‌. ഒന്നാം മോദി സർക്കാർ ഇലക്ടറൽ ബോണ്ടുകൾവഴിയുള്ള സംഭാവനയ്‌ക്ക്‌ രൂപം നൽകിയതുമുതൽ ഗണ്യമായ തുകയും എത്തുന്നത്‌ ബിജെപിക്കാണ്‌. 2017–-18 മുതലുള്ള ഇലക്ടറൽ ബോണ്ട്‌ സംഭാവനകളിൽ 65 ശതമാനത്തിലേറെയും പോയത്‌ ബിജെപിക്കാണ്‌. 2018 മാർച്ചുമുതലുള്ള അഞ്ചുവർഷ കാലയളവിൽ ലഭിച്ച 4014.58 കോടി രൂപയിൽ 3000 കോടിയും ബിജെപിക്കായിരുന്നു. Read on deshabhimani.com

Related News