'ഇത്തരം സ്ത്രീകളെ ചോളപാടത്തും ഓവുചാലിലുമാണ്‌ മരിച്ച നിലയില്‍ കാണുന്നത്': ഹാഥ്‌രാസ്‌ പെണ്‍കുട്ടിയെ അധിക്ഷേപിച്ച് ബിജെപി നേതാവ്



‌ലക്‌നൗ> ഹാഥ്‌രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയെ അധിക്ഷേപിച്ചും മേല്‍ജാതിക്കാരായ ആക്രമികളെ ന്യായീകരിച്ചും ബിജെപി നേതാവ്. കുറ്റവാളികളായ നാല് പേരും നിരപരാധികളെന്നും അവരെ ഉടനെ  മോചിപ്പിക്കണമെന്നും  ബാരാബങ്കിയില്‍ നിന്നുള്ള ബിജെപി നേതാവ് രന്‍ജീത് ബഹാദൂര്‍ ശ്രീവാസ്തവ ആവശ്യപ്പെട്ടു.44 ക്രിമിനൽ കേസുകളിൽ പ്രതിയാണ്‌ രൻജിത്‌ ബഹാദൂർ. "ഇത്തരം സ്ത്രീകളെ ചില പ്രത്യേക സ്ഥലങ്ങളിലാണ് മരിച്ച നിലയില്‍ കാണുന്നത്. ചോളം, കരിമ്പ് പാടങ്ങളിലും കുറ്റിക്കാട്ടിലും ഓവുചാലിലും കാട്ടിലുമൊക്കെയാണ് ഇവരുടെ മൃതദേഹം കാണുന്നത്. എന്തുകൊണ്ട് നെല്‍ വയലിലോ ഗോതമ്പ് പാടത്തോ കാണുന്നില്ല?കുറ്റാരോപിതനുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടായിരുന്നു. അവള്‍ അവനെ ചോളപ്പാടത്തേക്ക് വിളിപ്പിച്ചിട്ടുണ്ടാവും. അവള്‍ അങ്ങനെ പിടിക്കപ്പെട്ടുകാണും. ഇതൊക്കെ ചാനലുകളിലും സോഷ്യല്‍ മീഡിയയിലും ഇതിനകം വന്നതാണ്.’ അയാൾ പറഞ്ഞു.     പ്രതികളാണെന്ന്‌ പറയുന്ന നാല് പേരും നിരപരാധികളാണെന്ന് തനിക്ക് ഉറപ്പിച്ച് പറയാനാവും. അവരെ ഇപ്പോള്‍ മോചിപ്പിച്ചില്ലെങ്കില്‍ അവന്‍ മാനസികമായി തകരും. അവര്‍ക്ക് നഷ്ടമാകുന്ന യുവത്വം ആര് മടക്കിക്കൊടുക്കുമെന്നും ബിജെപി നേതാവ് ചോദിക്കുന്നു. നേരത്തെ ബിജെപി എംഎല്‍എ സുരേന്ദ്ര സിങും സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നത് അവരുടെ കുഴപ്പം കൊണ്ടാണെന്ന് പ്രതികരിച്ചിരുന്നു. പെണ്‍കുട്ടികളില്‍ മാതാപിതാക്കള്‍ മൂല്യങ്ങള്‍ വളര്‍ത്തണം. നല്ല ഭരണമുള്ളതുകൊണ്ട് ബലാത്സംഗങ്ങള്‍ തടയാനാവില്ല, പെണ്‍കുട്ടികള്‍ സംസ്കാരമുള്ളവരായി വളര്‍ന്നാല്‍ മാത്രമേ ബലാത്സംഗങ്ങള്‍ അവസാനിക്കൂ എന്നാണ് എംഎല്‍എ പറഞ്ഞത്. Read on deshabhimani.com

Related News