കർഷകർ ബിജെപിക്കെതിരെ 
പ്രചാരണം നടത്തും



ന്യൂഡൽഹി തെരഞ്ഞെടുപ്പ്‌ നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ ‘ബിജെപിയെ ശിക്ഷിക്കൂ, കോർപറേറ്റുകളെ ഒഴിവാക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം ഉയർത്തി പ്രചാരണം നടത്തുമെന്ന്‌ സംയുക്ത കിസാൻ മോർച്ച നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോർപറേറ്റുകൾക്ക്‌ കൊള്ളലാഭമുണ്ടാക്കാൻ നയങ്ങൾ ആവിഷ്‌കരിച്ച്‌ ബിജെപി സർക്കാർ രാജ്യത്തെ കർഷകരെ വഞ്ചിക്കുകയാണ്‌. മൂന്ന്‌ കാർഷിക നിയമങ്ങൾ പിൻവലിച്ചെങ്കിലും സമരത്തെ തുടർന്ന്‌ നൽകിയ മറ്റ്‌ ഉറപ്പുകൾ പാലിച്ചിട്ടില്ല. ലഖിംപുർ ഖേരി കൂട്ടക്കൊലയുടെ ഗൂഢാലോചനയിൽ പങ്കാളിയായ അജയ്‌ മിശ്ര മന്ത്രിയായി തുടരുന്നു. കർഷകസമരത്തെ പിന്തുണച്ച ന്യൂസ്‌ക്ലിക്ക്‌ വെബ്‌പോർട്ടലിനെതിരെ കള്ളക്കേസ്‌ എടുത്തു. കേസിന്റെ എഫ്‌ഐആറിലേക്ക്‌ കർഷകസമരത്തെയും വലിച്ചിഴച്ചു. ഈ എഫ്‌ഐആർ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നവംബർ ഒന്നുമുതൽ അഞ്ചുവരെ ഗ്രാമങ്ങളിൽ പ്രചാരണം സംഘടിപ്പിക്കും. ആറിന്‌ രാജ്യമെമ്പാടും എഫ്‌ഐആർ പകർപ്പ്‌ കത്തിക്കും. 26 മുതൽ 28 വരെ സംസ്ഥാന തലസ്ഥാനങ്ങളിൽ രാജ്‌ഭവനുകൾക്ക്‌ മുന്നിൽ മഹാധർണ നടത്താനും തീരുമാനിച്ചതായി ഹനൻ മൊള്ള, ബൽദേവ്‌സിങ്‌ നിഹാൽക്കർ, രാജാറാം സിങ്‌, പി കൃഷ്‌ണപ്രസാദ്‌, പ്രേംസിങ്‌, സത്യവാൻ എന്നിവർ അറിയിച്ചു.   Read on deshabhimani.com

Related News