പുതുച്ചേരിയും ബിഹാറും പാഠം; കോണ്‍ഗ്രസിന് അധികം സീറ്റ് നല്‍കാനാകില്ലെന്ന് ഉമ്മന്‍ചാണ്ടിയോട് ഡിഎംകെ



ചെന്നൈ > തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ഡിഎംകെ തള്ളി. കോണ്‍ഗ്രസിന് 20 സീറ്റില്‍ കൂടുതല്‍ നല്‍കില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ അറിയിച്ചു. സീറ്റ് ചര്‍ച്ചയ്‌ക്കായി തമിഴ്‌നാട്ടിലെത്തിയ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തക സമിതിയോടാണ് സ്റ്റാലിന്‍ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ തവണ മത്സരിച്ച 41 സീറ്റില്‍ കൂടുതല്‍ ഇത്തവണ വേണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. പുതുച്ചേരിയില്‍ ബിജെപിയുടെ കുതിരക്കച്ചവടത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വീണതും ബീഹാറിലെ മോശം പ്രകടനവും സ്റ്റാലിന്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയതാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. ഈ സാഹചര്യം പരിഗണിച്ച് അധിക സീറ്റുകള്‍ അനുവദിക്കുന്നത് മുന്നണിക്ക് തിരിച്ചടിയാകുമെന്നാണ് ഡിഎംകെ വിലയിരുത്തല്‍. തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി അംഗം ദിനേശ് ഗുണ്ടുറാവു, പുതുച്ചേരി മുന്‍ മുഖ്യമന്ത്രി നാരായണസാമി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.   Read on deshabhimani.com

Related News