ഡൽഹിയിൽ ഗതാഗതക്കുരുക്ക്‌ ‘സൃഷ്ടിച്ച്‌’ പൊലീസ്‌

videograbbed image


ന്യൂഡൽഹി കർഷകരുടെ ബന്ദാഹ്വാനത്തെ തുടർന്ന്‌ ഡൽഹിയിൽ പൊലീസ്‌ ‘സൃഷ്ടിച്ച’ ഗതാഗതക്കുരുക്ക്‌   മണിക്കൂറുകളോളം നീണ്ടു. കർഷകരെ നഗരത്തിലേക്ക്‌ കടത്താതിരിക്കാൻ പ്രധാന പാതകളിൽ ഡൽഹി പൊലീസ്‌ തീർത്ത തടസ്സങ്ങളാണ്‌ യാത്രക്കാരെ വലച്ചത്‌. പകൽ നാലോടെയാണ്‌ ഗതാഗതക്കുരുക്കിന്‌ അയവുവന്നത്‌. പല മെട്രോ സ്‌റ്റേഷനും പൊലീസ്‌ അടച്ചിരുന്നു. ഗുഡ്‌ഗാവ്‌, നോയിഡ, ഫരീദാബാദ്‌ തുടങ്ങിയ സാറ്റ്‌ലൈറ്റ്‌ നഗരങ്ങളിൽനിന്ന്‌ ഡൽഹിയിലേക്കുള്ള പ്രധാനപാതകൾ വ്യാഴം രാത്രിതന്നെ പൊലീസ്‌ തടഞ്ഞു. കർശന പരിശോധനയ്‌ക്കുശേഷമാണ്‌ ഓരോ വാഹനവും കടത്തിവിട്ടത്‌. പകൽ എട്ടുമുതൽ അതിർത്തിയിൽ വാഹനത്തിരക്ക്‌ കൂടി. എന്നാൽ, ബാരിക്കേഡ്‌ മാറ്റാൻ പൊലീസ്‌ കൂട്ടാക്കിയില്ല. ഇതോടെ ഡൽഹിയിലേക്ക്‌ കടക്കാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട സ്ഥിതിയായി. ഗാസിപ്പുർ അതിർത്തിയും മറ്റും കർഷകർ ഉപരോധിച്ചിരുന്നതിനാൽ ഡൽഹി–- മീറത്ത്‌ ദേശീയപാതയിലും ഗതാഗതം സ്‌തംഭിച്ചു. വാഹനങ്ങൾ മറ്റ്‌ റോഡുകളിലൂടെ വഴിതിരിച്ചു വിട്ടു. ഡൽഹിയിലെ ഓട്ടോ–- ടാക്‌സി തൊഴിലാളികൾ പണിമുടക്കിന്‌ പ്രതീകാത്മക പിന്തുണ പ്രഖ്യാപിച്ച്‌ സർവീസ്‌ നടത്തി. തലസ്ഥാനത്ത്‌ കടകമ്പോളങ്ങളും മറ്റും നിർബന്ധിപ്പിച്ച്‌ അടപ്പിക്കേണ്ടതില്ലെന്ന്‌ കർഷകസംഘടനകളും ട്രേഡ്‌യൂണിയനുകളും തീരുമാനിച്ചിരുന്നു. Read on deshabhimani.com

Related News