രാജ്യത്ത് അസമത്വം പരകോടിയില്‍ ; വരുമാനക്കുറവും വിലക്കയറ്റവും അതീവ​ഗുരുതരം , വാങ്ങല്‍ശേഷി ഗണ്യമായി ഇടിഞ്ഞു



ന്യൂഡല്‍ഹി അതിരൂക്ഷമായ വരുമാനക്കുറവും കുതിക്കുന്ന വിലക്കയറ്റവും ഇന്ത്യയില്‍ സാമ്പത്തിക അസമത്വം പരകോടിയിലെത്തിച്ചെന്ന് ധനസ്ഥിതി വിലയിരുത്തുന്ന അന്താരാഷ്ട്ര സ്ഥാപനമായ ക്രിസില്‍.  പൗരന്മാരുടെ വാങ്ങല്‍ശേഷി ഗണ്യമായി ഇടിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടേണ്ട സാഹചര്യമാണ്‌ ഇതെന്നും ക്രിസില്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്‍കി. ഉപഭോക്താക്കള്‍ പണം ചെലവഴിക്കുന്നതിലൂടെയുള്ള നികുതിവരുമാനമാണ് രാജ്യത്തെ മൊത്ത ആഭ്യന്തരവരുമാനത്തിന്റെ (ജിഡിപി) 55 ശതമാനവും. പ്രതിശീര്‍ഷ ഉപഭോഗവളര്‍ച്ച 2017ല്‍ 6.8 ശതമാനമായിരുന്നത് 2020ല്‍ 4.4 ശതമാനമായി ഇടിഞ്ഞു. കുടുംബങ്ങളുടെ വരുമാന വളര്‍ച്ചയില്‍2021ല്‍ 8.2 ശതമാനം ഇടിവുണ്ടായി.  ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്കുള്ള ബജറ്റ് വിഹിതം നാമമാത്രമായതാണ് പ്രതിസന്ധി തീവ്രമാക്കിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. തൊഴില്‍ നഷ്ടം, വരുമാനക്കുറവ്, ആശുപത്രിച്ചെലവ് തുടങ്ങിയവയാണ് കുടുംബവരുമാനം ഇടിച്ചത്. വന്‍തോതില്‍ തൊഴില്‍ സൃഷ്ടിക്കാന്‍ തൊഴിലുറപ്പു പദ്ധതിക്കു സമാനമായി ആഭ്യന്തരചെലവ് വര്‍ധിപ്പിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പെട്രോള്‍-–- ഡീസല്‍ എക്‌സൈസ് തീരുവ കുറയ്ക്കണമെന്നും നിര്‍ദേശിക്കുന്നു.   Read on deshabhimani.com

Related News