ബിജെപി അക്രമം: ത്രിപുരയിൽ സിപിഐ എം നേതാവ് കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്



അഗർത്തല> ത്രിപുരയിൽ ബിജെപി ​ഗുണ്ടാസംഘത്തിന്റെ അക്രമത്തിൽ സിപിഐ എം നേതാവ് കൊല്ലപ്പെട്ടു. സിപിഐ എം പ്രാദേശിക നേതാവ് സാഹിദ് മിയ (65) ആണ് കൊല്ലപ്പെട്ടത്. സിപിഐ എം നേതാവും മുൻ ധനമന്ത്രിയുമായ ഭാനുലാൽ സാഹ ഉൾപ്പെടെ 30 ഓളം പേർക്ക് പരിക്കേറ്റു. സെപാഹിജാല ജില്ലയിലെ ചാരിലാമിൽ കഴിഞ്ഞ നാലര വർഷമായി അടച്ചുപൂട്ടിയ ലോക്കൽ കമ്മിറ്റി ഓഫീസ് വീണ്ടും തുറക്കാൻ പാർട്ടി പ്രവർത്തകർ പോയ സമയത്താണ് ബിജെപി ​ഗുണ്ടകൾ അക്രമം അഴിച്ചുവിട്ടത്. സംഭവത്തിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിച്ചു. 2018 ഫെബ്രുവരിയിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതു മുതൽ സിപിഐ എമ്മിനും മറ്റ് പ്രതിപക്ഷ പാർട്ടികൾക്കും സ്വതന്ത്രമായി പ്രവർത്തിക്കാനോ ഓഫീസുകൾ പ്രവർത്തിപ്പിക്കാനോ സാധാരണ രാഷ്‌ട്രീയ പ്രവർത്തനങ്ങൾ നടത്താനോ അനുവാദമില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ ഭരണകൂടം പൊലീസിന്റെ ഒത്താശയോടെ രാഷ്‌ട്രീയ എതിരാളികളെ ഭീതിയിലാഴ്‌ത്തി ഭരണം തുടരുകയാണ്. കൊലപാതകത്തിനും അക്രമത്തിനും ഉത്തരവാദികളായ പ്രതികളെ പിടികൂടാനും അവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കണമെങ്കിൽ ത്രിപുരയിൽ ജനാധിപത്യവും ജനാധിപത്യ അവകാശങ്ങളും പൂർണമായി പുനഃസ്ഥാപിക്കേണ്ടതുണ്ടെന്നും പിബി പ്രസ്‌താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News