കാർഷിക നിയമങ്ങൾ : മോഡി നടപ്പാക്കിയത്‌ കോൺഗ്രസ്‌ പ്രകടനപത്രിക



  ന്യൂഡൽഹി പുത്തന്‍ കാർഷിക നിയമങ്ങളിലൂടെ മോഡി സർക്കാർ നടപ്പാക്കിയത്‌ കോണ്‍​ഗ്രസിന്റെ പ്രകടനപത്രികയിലെ വാ​ഗ്ദാനം. കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ കാർഷികോൽപ്പാദന വിപണന സമിതി (എപിഎംസി) നിയമം റദ്ദാക്കുമെന്നും അവശ്യവസ്‌തുനിയമം എടുത്തുകളയുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ പി ചിദംബരത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രകടനപത്രികയില്‍ പറയുന്നു. ബിജെപി പ്രകടനപത്രികയില്‍  ഇത്തരം പരാമർശം ഉണ്ടായിരുന്നില്ല. കാർഷിക സഹകരണ സ്ഥാപനങ്ങളെയും കാർഷികോൽപ്പാദന സംഘടനകളെയും പ്രോൽസാഹിപ്പിക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. എപിഎംസി നിയമം റദ്ദാക്കുമെന്ന് അവകാശപ്പെട്ട കോൺഗ്രസ് തോറ്റപ്പോള്‍ സഹകരണമേഖലയ്‌ക്ക്‌ ഊന്നല്‍ പ്രഖ്യാപിച്ച ബിജെപി ജയിച്ചു.  അധികാരമേറ്റ ബിജെപി പക്ഷേ സ്വന്തം പ്രകടനപത്രിക മാറ്റിവച്ച് നടപ്പാക്കുന്നത് കോൺഗ്രസ്‌ വാ​ഗ്ദാനങ്ങള്‍. സഭയിലും കോണ്‍​ഗ്രസ് കൈയടിച്ചു പാർലമെന്റിൽ മോഡി കാർഷിക ബില്ലുകൾ കൊണ്ടുവന്നപ്പോഴും പരിഷ്‌കാരങ്ങൾക്കൊപ്പമെന്നാണ് കോൺഗ്രസ്‌ പ്രഖ്യാപിച്ചത്. ഇടതുപക്ഷമടക്കം മറ്റ്‌ പ്രതിപക്ഷ പാർടികൾ ശക്തമായ വിയോജിപ്പുമായി എത്തി. ഇതോടെ ബില്‍‌ തിരക്കിട്ട്‌ പാസാക്കരുതെന്ന തരത്തിൽ കോൺഗ്രസ്‌ നിലപാടുമാറ്റി. രാജ്യസഭയിലും കോൺഗ്രസ്‌ മൃദുസമീപനം പുലർത്തി. അകാലിദളും ബിജെഡിയും എഐഎഡിഎംകെയും എതിർത്തതോടെ രാജ്യസഭയിൽ ബില്‍ പാസാക്കൽ ദുഷ്‌കരമായി. ബില്ലുകൾ സെലക്ട്‌ കമ്മിറ്റിക്ക്‌ വിടണമെന്ന പ്രമേയം ഇടതുപക്ഷം കൊണ്ടുവന്നു. എന്നാൽ, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ്‌ പ്രമേയം വോട്ടിനിടാതെ ബില്‍ വ്യവസ്ഥകൾ ശബ്‌ദവോട്ടോടെ പാസാക്കി തുടങ്ങി. ഇടതുപക്ഷവും ഡിഎംകെയും എഎപിയും തൃണമൂലും മറ്റും നടുത്തളത്തിലിറങ്ങി.  എന്നാല്‍, കോൺഗ്രസിന്റെ  എ കെ ആന്റണി അടക്കമുള്ള നേതാക്കൾ ഇരിപ്പിടം വിട്ടെഴുനേല്‍ക്കാന്‍പോലും തുനിഞ്ഞില്ല. കർഷകപ്രക്ഷോഭം രാജ്യവ്യാപകമായി ആളിപ്പടർന്നതോടെയാണ്‌ രാഹുൽ ഗാന്ധി ട്രാക്ടറോടിച്ചു തുടങ്ങിയത്‌.   Read on deshabhimani.com

Related News