നനഞ്ഞ പടക്കമായി ‘നിലനിൽപ്പ്‌’ സമ്മേളനം



ഉദയ്‌പ്പുർ> ‘നിലനിൽപ്പ്‌’ സമ്മേളനമെന്ന്‌ വിശേഷിപ്പിക്കപ്പെട്ട കോൺഗ്രസിന്റെ ചിന്തൻ ശിബിരവും നനഞ്ഞ പടക്കമായി. സമീപ ഭാവിയിൽ വലിയ പൊട്ടിത്തെറിക്ക്‌ വഴിവയ്‌ക്കാവുന്ന ചില പരിഷ്‌കാരങ്ങളൊഴികെ ബിജെപിയെ പ്രതിരോധിക്കാന്‍ പദ്ധതിയൊന്നുമില്ലാതെ ശിബിരം പിരിഞ്ഞു. ബിജെപിയെ ഒറ്റയ്ക്ക് നേരിടാനാകാത്ത വിധം കോണ്‍​ഗ്രസ് ദുർബലപ്പെട്ടിട്ടും വർഗീയതയ്‌ക്കെതിരെ വിശാലമായ മതേതര കൂട്ടായ്‌മയെന്ന നിർദേശം ചിന്തൻ ശിബിരം മുന്നോട്ടുവച്ചില്ല. മാത്രമല്ല രാഹുൽ  പ്രാദേശിക കക്ഷികളെ ജാതി പാർടികളെന്ന തരത്തിൽ പരിഹസിക്കുകയും ചെയ്‌തു. ഭാരതീയത ഉയർത്തിപ്പിടിക്കുമെന്ന് മൃദുഹിന്ദുത്വ നിലപാട്‌ ഉപേക്ഷിക്കണമെന്ന്‌ ജി–-23 ആവശ്യപ്പെട്ടപ്പോൾ രാഹുൽ ഭക്തർ എതിർത്തു. ഹൈന്ദവ ആശയങ്ങളെ ചേർത്തുപിടിച്ചാകണം കോൺഗ്രസ്‌ പോകേണ്ടതെന്ന്‌ ഛത്തിസ്‌ഗഢ്‌ മുഖ്യമന്ത്രി ഭൂപേഷ്‌ ഭാഗൽ അടക്കമുള്ളവർ വാദിച്ചു. നവസങ്കൽപ് പ്രഖ്യാപനത്തിലെ രാഷ്ട്രീയ നിലപാട്‌ ഭാഗത്തിൽ ‘ഭാരതീയ ദേശീയത’ യിലാകണം ഊന്നേണ്ടതെന്ന്‌ പറയുന്നു. ഭാരതീയ ചിന്തകളെയും വസുധൈവകുടുംബകം തുടങ്ങിയ സങ്കൽപ്പങ്ങളെയും ഉയർത്തിപിടിക്കണം.  വർഗീയതയ്‌ക്കെതിരായ പോരാട്ടത്തിന് ജീവിതം ഉഴിഞ്ഞുവയ്‌ക്കുമെന്ന്‌ രാഹുല്‍ പ്രഖ്യാപിച്ചെങ്കിലും ബദൽ നിലപാട്‌ വിശദമാക്കിയില്ല. Read on deshabhimani.com

Related News