സിവിൽ സർവീസ്‌ പരീക്ഷയിൽ ജാതി ഭാഷാ വിവേചനം ; ജനറൽ വിഭാഗക്കാർക്കും ഇംഗ്ലീഷിൽ പരീക്ഷയെഴുതുന്നവർക്കും പ്രത്യേക പരിഗണന



ന്യൂഡൽഹി സിവിൽ സർവീസ്‌ പരീക്ഷയിൽ ജാതി–- ഭാഷാ വിവേചനം രൂക്ഷമെന്ന്‌ വിമർശം. ജനറൽ വിഭാഗക്കാർക്കും ഇംഗ്ലീഷിൽ പരീക്ഷയെഴുതുന്നവർക്കും പ്രത്യേക പരിഗണന ലഭിക്കുന്നതായി മുൻകാല പരീക്ഷാഫലം വിലയിരുത്തിയുള്ള റിപ്പോർട്ടിൽ ‘ദി വയർ’ ആരോപിച്ചു. 2020ലെ പരീക്ഷയിൽ ആദ്യ 20ൽ ഉൾപ്പെട്ട ഒബിസി–- എസ്‌സി–-എസ്‌ടി വിഭാഗത്തിലാർക്കും അഭിമുഖത്തിൽ 200 മാർക്ക്‌ പരിധി കടക്കാനായില്ല. ഒബിസിയിൽനിന്ന്‌ നാലുപേരും എസ്‌സിയിൽനിന്ന്‌ ഒരാളുമാണ്‌ ആദ്യ 20ൽപ്പെടുക. ഒബിസി വിഭാഗക്കാർക്ക്‌ അഭിമുഖത്തിൽ ലഭിച്ച മാർക്ക്‌ യഥാക്രമം 187, 193, 173, 184. എസ്‌സി വിഭാഗത്തിൽപ്പെട്ടയാൾക്ക്‌ 168. അതേസമയം ജനറൽ വിഭാഗത്തിലെ നാലുപേർ 200ന്‌ മുകളിൽ മാർക്ക്‌ നേടി. ഒമ്പതാം റാങ്കിലെത്തിയ അപല മിശ്രയ്‌ക്കാണ്‌ അഭിമുഖത്തിൽ കൂടിയ മാർക്ക്‌–- 215. മിശ്രയ്‌ക്ക്‌ എഴുത്തുപരീക്ഷയിൽ 816 മാത്രം. 15–-ാം റാങ്കിലെത്തിയ എസ്‌സി വിഭാഗത്തിലെ റിയ ദാബിക്ക്‌ എഴുത്തുപരീക്ഷയിൽ 859 മാർക്ക്‌ കിട്ടിയെങ്കിലും അഭിമുഖത്തിൽ 168 മാത്രം. പുതുതായി ഉൾപ്പെടുത്തിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ (ഇഡബ്ല്യുഎസ്‌) കട്ട്‌ ഓഫ്‌ മാർക്ക്‌ ഒബിസിയെക്കാൾ കുറച്ചും നിശ്‌ചയിച്ചു–- 687. ഒബിസിക്ക്‌ 698. റിസർവ്‌ ലിസ്‌റ്റിലും ജനറൽ വിഭാഗത്തിന്‌ ആധിപത്യം. 2016ൽ 80ഉം 2017ൽ 73ഉം 2018ൽ 70 ഉം ശതമാനം ജനറലുകാരാണ്‌. 2018ലെ 53 പേരുൾപ്പെട്ട റിസർവ്‌ പട്ടികയിൽ എസ്‌ടിക്കാർ ആരുമില്ല. എസ്‌സി 0.1 ശതമാനവും ഒബിസി 14 ശതമാനവും മാത്രം. ഹിന്ദിയിലും പ്രാദേശിക ഭാഷയിൽ പരീക്ഷയെഴുതുന്നവരും വിവേചനം നേരിടുന്നു. 2020ൽ അന്തിമപട്ടികയിൽ ഉൾപ്പെട്ടവരിൽ ഹിന്ദിയിൽ എഴുതിയവരിൽ 1.5 ശതമാനം (11 പേർ) മാത്രം. 2014ൽ അന്തിമപട്ടികയിലെ 2825 പേർ ഇംഗ്ലീഷിൽ എഴുതിയവരും 483 പേർ പ്രാദേശിക ഭാഷകളിൽ എഴുതിയവരുമായിരുന്നു. 2017ൽ പ്രാദേശിക ഭാഷക്കാർ 273ഉം 2018ൽ ഇരുന്നൂറ്റമ്പതുമായി കുറഞ്ഞു. Read on deshabhimani.com

Related News