സിഐടിയു സമ്മേളനം ഇന്ന്‌ സമാപിക്കും



ശ്യാമൾ ചക്രവർത്തി നഗർ (ബംഗളൂരു) ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ ഭാവിപോരാട്ടങ്ങൾക്ക് ഊർജവും ദിശാബോധവും പകരുന്ന തീരുമാനങ്ങളുമായി സിഐടിയു പതിനേഴാമത് അഖിലേന്ത്യ സമ്മേളനത്തിന് ഞായറാഴ്ച ബംഗളൂരുവിൽ കൊടിയിറങ്ങും. ട്രേഡ് യൂണിയൻ ഐക്യവും തൊഴിലാളി -കർഷക സംഘടനകളുടെ യോജിച്ച മുന്നേറ്റവും ശക്തവും വിപുലവുമാക്കാനുള്ള ലക്ഷ്യത്തിൽ ഊന്നിയായിരുന്നു സമ്മേളനത്തിലെ ചർച്ച. ഞായറാഴ്‌ച ജനറൽ സെക്രട്ടറി ചർച്ചയ്‌ക്ക് മറുപടി പറയും. സിഐടിയു ഏറ്റെടുക്കേണ്ട ദൗത്യങ്ങൾക്കും ചുമതലകൾക്കുമുള്ള രേഖയും ട്രഷററുടെ റിപ്പോർട്ടും ക്രെഡൻഷ്യൽ റിപ്പോർട്ടും പ്രതിനിധികളുടെ അംഗീകാരത്തിന്‌ സമർപ്പിക്കും. പ്രസിഡന്റിന്റെ ഉപസംഹാര പ്രസംഗത്തോടെ പ്രതിനിധി സമ്മേളനം അവസാനിക്കും. പുതിയ ജനറൽ കൗൺസിലിനെയും ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുക്കും. പകൽ രണ്ടിന് ബസവനഗുഡി നാഷണൽ കോളേജ് ഗ്രൗണ്ടിലെ ആർ ശ്രീനിവാസ് നഗറിൽ പൊതുസമ്മേളനം ആരംഭിക്കും. സിഐടിയു കർണാടക സംസ്ഥാന പ്രസിഡന്റ് എസ് വരലക്ഷ്മി അധ്യക്ഷയാകും. തപൻ സെൻ, കെ ഹേമലത, മീനാക്ഷി സുന്ദരം തുടങ്ങിയവർ സംസാരിക്കും. വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് ജനറൽ സെക്രട്ടറി പാംബിസ് കിരിറ്റ്സിസ് സമ്മേളനത്തെ അഭിവാദ്യംചെയ്യും. റാലി ഒഴിവാക്കിയെങ്കിലും അര ലക്ഷത്തോളം തൊഴിലാളികൾ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. Read on deshabhimani.com

Related News