മാധ്യമ പ്രവർത്തകനെതിരെ 
ചാരവൃത്തിക്ക്‌ സിബിഐ കേസ്‌



ന്യൂഡൽഹി ഇന്ത്യയുടെ പ്രതിരോധ വിവരങ്ങൾ ചോർത്തി വിദേശ രഹസ്യാന്വേഷണ ഏജൻസികൾക്ക്‌ നൽകിയെന്ന്‌ ആരോപിച്ച്‌ മാധ്യമപ്രവർത്തകനെതിരെ ചാരവൃത്തിക്ക്‌ സിബിഐ കേസെടുത്തു. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രതിരോധ വാർത്ത പോർട്ടലായ ‘ഡിഫൻസ്‌ ന്യൂസി’ന്റെ ഇന്ത്യൻ ബ്യൂറോ ചീഫ് വിവേക് ​​രഘുവംശിക്കെതിരെയാണ്‌ സിബിഐ ചൊവ്വാഴ്‌ച കേസ്‌ എടുത്തത്‌. ഡിഫൻസ് റിസർച്ച് ആൻഡ്‌ ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ), സൈന്യം, പ്രതിരോധ മന്ത്രാലയം എന്നിവിടങ്ങളിൽനിന്ന്‌ വിവരം ചോർത്തി വിദേശത്തേക്ക്‌ കൈമാറിയെന്നാണ്‌ കേസ്‌. ഡൽഹി, നോയിഡ, ജയ്‌പുർ, ഗുരുഗ്രാം എന്നിവിടങ്ങളിലെ ഇയാളുമായി ബന്ധപ്പെട്ട 12 ഇടങ്ങളിൽ സിബിഐ റെയ്‌ഡ്‌ നടത്തി. നിരവധി ഡിജിറ്റൽ രേഖകൾക്കൊപ്പം രഘുവംശി ശേഖരിച്ച "തന്ത്രപ്രധാന പദ്ധതികളുടെ' വിശദാംശങ്ങളും പിടിച്ചെടുത്തെന്ന്‌ സിബിഐ വൃത്തങ്ങൾ പറഞ്ഞു. മുപ്പത്‌ വർഷമായി പ്രതിരോധ മാധ്യമപ്രവർത്തകനാണ്‌ വിവേക് ​​രഘുവംശി. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ വാർത്ത പോർട്ടൽ എന്ന്‌ അവകാശപ്പെടുന്നതാണ്‌ യുഎസ് ആസ്ഥാനമായുള്ള സൈറ്റ്‌ ലൈൻ മീഡിയ ഗ്രൂപ്പിന്റെ  കീഴിലുള്ള ‘ഡിഫൻസ്‌ ന്യൂസ്‌ ’. പാകിസ്ഥാന്‌ പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകിയെന്ന കേസിൽ ഡിആർഡിഒ ശാസ്‌ത്രജ്ഞൻ പ്രദീപ്‌ കുരുൽക്കർ ദിവസങ്ങൾക്ക്‌ മുമ്പ്‌ അറസ്‌റ്റിലായിരുന്നു. Read on deshabhimani.com

Related News