സെന്‍സെക്സ് 150 പോയിന്റ‍് താഴ്ന്നു ; ഓഹരിവിപണി നഷ്ടത്തിലേക്ക് നീങ്ങി
കൊച്ചി ഓഹരിവിപണി നാലുദിവസത്തെ മുന്നേറ്റത്തിനുശേഷം ബുധനാഴ്ച നഷ്ടത്തിലേക്ക് നീങ്ങി. ആഗോള വിപണികളിൽനിന്നുള്ള ദുർബല സൂചനകളെ പിന്തുടർന്ന് കടുത്ത ചാഞ്ചാട്ടത്തിനൊടുവിൽ ബിഎസ്ഇ സെൻസെക്സ് 0.28 ശതമാനവും എൻഎസ്ഇ നിഫ്റ്റി 0.32 ശതമാനവും താഴ്ന്നു. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും വിപണിക്ക് വിനയായി. ഐടി, ബാങ്ക്, എഫ്എംസിജി ഓഹരികളാണ് പ്രധാനമായും തിരിച്ചടി നേരിട്ടത്. സെൻസെക്സ് 150.48 പോയിന്റ് നഷ്ടത്തിൽ 53026.97ലും നിഫ്റ്റി 51.10 പോയിന്റ് താഴ്ന്ന് 15799.10ലും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ ബാങ്ക് സൂചിക 1.66 ശതമാനവും എഫ്എംസിജി 0.79 ശതമാനവും ഐടി സൂചിക 0.57 ശതമാനവും നഷ്ടത്തിലായി. ഹിന്ദുസ്ഥാൻ യൂണിലിവർ (എച്ച്‌യുഎൽ) ഓഹരിയാണ് ഏറ്റവും നഷ്ടം നേരിട്ടത് (3.46 ശതമാനം). ആക്സിസ് ബാങ്ക് 2.57 ശതമാനവും ബജാജ് ഫിൻസെർവ് 2.19 ശതമാനവും നഷ്ടം രേഖപ്പെടുത്തി. ടൈറ്റാൻ കമ്പനി (1.59), വിപ്രോ (1.59), കോട്ടക്മഹീന്ദ്ര (1.57), എച്ച്സിഎൽ ടെക് (1.42), ബജാജ് ഫിനാൻസ് (1.17), ഇൻഫോസിസ് (1.12), എസ്ബിഐ (1.06) എന്നിവയാണ് നഷ്ടം നേരിട്ട മറ്റ് ചില പ്രധാന ഓഹരികൾ. ബിഎസ്ഇ എനർജി സൂചിക 3.34 ശതമാനം മുന്നേറി. എൻടിപിസി ഓഹരി 2.42 ശതമാനവും റിലയൻസ് 1.98 ശതമാനവും നേട്ടമുണ്ടാക്കി. സൺഫാർമ, ഐടിസി, പവർഗ്രിഡ് കോർപറേഷൻ, മാരുതി സുസുകി, ടാറ്റാ സ്റ്റീൽ ഓഹരികളും നേട്ടമുണ്ടാക്കി. Read on deshabhimani.com