കള്ളപ്പണ നിക്ഷേപം കടലാസ്‌ കമ്പനി ; ഉരുണ്ടുകളിച്ച്‌ കേന്ദ്രം



ന്യൂഡൽഹി വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം, കടലാസ്‌ കമ്പനി വിഷയങ്ങളിൽ ജനങ്ങളെ കബളിപ്പിച്ച്‌ കേന്ദ്രം. ഇന്ത്യയിൽനിന്ന്‌ കടത്തിയ കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന്‌ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വാഗ്‌ദാനം നൽകിയ ബിജെപി സർക്കാർ ഇപ്പോൾ പറയുന്നത്‌ കടലാസ്‌ കമ്പനി എന്താണെന്ന്‌ വ്യക്തമല്ലെന്ന്‌. വിദേശങ്ങളിൽ ഇന്ത്യക്കാർ സ്ഥാപിച്ച കടലാസ്‌ കമ്പനി എന്നത്‌ നിയമപരമായി നിർവചിച്ചിട്ടില്ലെന്നും അതിനാൽ  ഇത്തരം കമ്പനികളുടെ വിശദാംശങ്ങൾ ശേഖരിക്കേണ്ടതില്ലെന്നും കഴിഞ്ഞ 21ന്‌ രാജ്യസഭയിൽ ജോൺ ബ്രിട്ടാസിനെ ധനസഹമന്ത്രി പങ്കജ്‌ ചൗധരി രേഖാമൂലം അറിയിച്ചു.  ഇന്ത്യൻ പൗരന്മാരുടെ കള്ളപ്പണ നിക്ഷേപങ്ങൾ സംബന്ധിച്ച്‌ പനാമ പേപ്പർ, പാരഡൈസ് പേപ്പർ, പണ്ടോറ പേപ്പർ എന്നിവവഴി പുറത്തുവന്ന വിവരങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനും വ്യക്തമായ മറുപടി നൽകാൻ സർക്കാർ തയ്യാറായില്ല. പനാമ, പാരഡൈസ്, പണ്ടോറ വെളിപ്പെടുത്തലുകളിൽഎത്ര ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്നോ എത്രപേർക്കെതിരെ നടപടി സ്വീകരിക്കാനുണ്ടെന്നോ കേന്ദ്രം വ്യക്തമാക്കുന്നില്ല.   2015 ജൂലൈമുതൽ സെപ്തംബർവരെ കേന്ദ്രം നടപ്പാക്കിയ ഒറ്റത്തവണ വെളിപ്പെടുത്തൽ പദ്ധതിയിൽ 4164 കോടി രൂപയുടെ അനധികൃത വിദേശ ആസ്‌തികൾ ക്രമപ്പെടുത്തി. നികുതി, പിഴ എന്നീ ഇനങ്ങളിൽ 2470 കോടി രൂപ ഈടാക്കിയെന്നും കേന്ദ്രം വ്യക്തമാക്കുന്നു. വെളിപ്പെടുത്താത്ത നിക്ഷേപം എത്രമടങ്ങാണെന്ന്‌ ഇത്‌ സൂചിപ്പിക്കുന്നു. നോട്ടുനിരോധനത്തിനു തൊട്ടുമുമ്പ് ഒറ്റത്തവണ വെളിപ്പെടുത്തൽ പദ്ധതി നടപ്പാക്കിയതിന്റെ ഉദ്ദേശ്യശുദ്ധിയും സംശയകരമാണ്‌.   Read on deshabhimani.com

Related News