ക്രൈസ്തവരെ 
ഉന്നമിട്ട് ബിജെപി ; വടക്ക്‌ കിഴക്കൻ ബിജെപി നേതാക്കളോട് കേരളത്തിലേക്ക് വരാന്‍ ആഹ്വാനം



ന്യൂഡൽഹി കേരളത്തിലെ ക്രിസ്‌ത്യൻ വിഭാഗങ്ങളിൽ കടന്നു കയറാനുള്ള പുതിയ തന്ത്രവുമായി ബിജെപി. വടക്ക്‌ കിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപി ജനപ്രതിനിധികളും നേതാക്കളും കേരളത്തിലെത്തി അവിടങ്ങളിൽ ക്രിസ്‌ത്യൻ സമുദായത്തെ ‘സംരക്ഷിക്കുന്നത്‌’ എങ്ങനെയെന്ന്‌ വിശദീകരിക്കണമെന്നും  പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചു. ഇതിനായി പ്രത്യേകസം​ഗമം സംഘടിപ്പിക്കണമെന്നും നിർദേശിച്ചു. സം​ഗമത്തിലേക്ക് ക്രിസ്‌ത്യൻ മതമേലധ്യക്ഷന്മാരെ പങ്കെടുപ്പിക്കാനായാൽ സമുദായത്തിലേക്ക്‌ കടന്നുകയറാൻ വാതിൽ തുറക്കുമെന്ന് ബിജെപി കേന്ദ്രനേതൃത്വം വിലയിരുത്തുന്നു. ഹൈദരാബാദിൽ സമാപിച്ച ബിജെപി ദേശീയ എക്‌സിക്യൂട്ടീവിലാണ്‌ പുതിയ പദ്ധതി  ചുരുളഴിച്ചത്‌. കേരളത്തിൽ ബിജെപിയെ ന്യൂനപക്ഷങ്ങൾ വിശ്വാസത്തിലെടുക്കാത്തത്‌ ഹിന്ദു പാർടി മാത്രമായി കാണുന്നതിനാലാണെന്നും മോദി പറഞ്ഞിരുന്നു. ക്രിസ്‌ത്യൻ വിഭാഗത്തിന്‌ സ്വാധീനമുള്ള വടക്ക്‌ കിഴക്ക്‌, ഗോവ സംസ്ഥാനങ്ങളിൽ അധികാരത്തിലെത്തിയിട്ടും കേരളത്തിൽ വട്ടപ്പൂജ്യമായത്‌ ബിജെപിക്ക്‌ നാണക്കേടാണ്‌. നേരത്തെ യാക്കോബായ–-ഓർത്തഡോക്‌സ്‌ പള്ളിത്തർക്കത്തിൽ പ്രധാനമന്ത്രി നേരിട്ട്‌ ഇടപെട്ടിട്ടും പ്രതീക്ഷിച്ച നേട്ടം ബിജെപിക്ക്‌ ഉണ്ടായില്ല. ഇതരന്യൂനപക്ഷങ്ങളെയും ബിജെപി ലക്ഷ്യമിടുന്നുണ്ട്‌. അസമിൽ അസമീസ് സംസാരിക്കുന്ന അഞ്ച് മുസ്ലിം സമുദായങ്ങൾക്ക് തദ്ദേശീയ പദവി നൽകി. കടുത്ത പിന്നാക്കാവസ്ഥ നേരിടുന്ന മുസ്ലിം വിഭാഗമായ പാസ്‌മണ്ട പ്രതിനിധിയെ ആദിത്യനാഥ്‌ മന്ത്രിസഭയില്‍ ഉൾപ്പെടുത്തി.   Read on deshabhimani.com

Related News