രാഹുൽ നർവേക്കർ സ്‌പീക്കർ ; മഹാരാഷ്ട്രയിൽ വിശ്വാസവോട്ട്‌ ഇന്ന്‌



ന്യൂഡൽഹി>മഹാരാഷ്ട്രയിൽ പുതിയ സ്‌പീക്കറായി ബിജെപിയുടെ രാഹുൽ നർവേക്കർ തെരഞ്ഞെടുക്കപ്പെട്ടു. നർവേക്കർക്ക്‌ 164 വോട്ടും മഹാവികാസ്‌ അഖാഡി സഖ്യത്തിനായി മത്സരിച്ച ശിവസേനയുടെ രാജൻ സാൽവിക്ക്‌ 107 വോട്ടും ലഭിച്ചു. ഏക്‌നാഥ്‌ ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേനാ വിമതർ ബിജെപിയുമായി ചേർന്ന്‌ രൂപീകരിച്ച പുതിയ സഖ്യസർക്കാർ തിങ്കളാഴ്‌ച നിയമസഭയിൽ വിശ്വാസവോട്ട്‌ തേടും. കാവിത്തലപ്പാവ്‌ അണിഞ്ഞാണ്‌ വിമത ശിവസേനാ എംഎൽഎമാർ നിയമസഭയിൽ എത്തിയത്‌. സഭ ചേരുംമുമ്പ്‌ ബാൽ താക്കറെയുടെ പ്രതിമയ്‌ക്ക്‌ മുന്നിൽ അവർ ആദരമർപ്പിച്ചു. റിസോർട്ടുകളിൽനിന്നും നക്ഷത്രഹോട്ടലുകളിൽനിന്നുമാണ്‌ എംഎൽഎമാരെ നിയമസഭയിൽ എത്തിച്ചത്‌. എസ്‌പിയുടെ രണ്ട്‌ എംഎൽഎമാരും എഐഎംഐഎമ്മിന്റെ ഒരു എംഎൽഎയും വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിന്നു. എഐഎംഎഐമ്മിന്റെ മറ്റൊരു എംഎൽഎയും സഭയിൽ എത്തിയില്ല. എൻസിപിയുടെ രണ്ട്‌ എംഎൽഎമാർക്ക്‌ കോവിഡ്‌ കാരണം എത്താനായില്ല. മറ്റ്‌ രണ്ട്‌ എൻസിപി എംഎൽഎമാർ ഇഡി കേസിൽ കുടുങ്ങി ജയിലിലാണ്‌. സ്‌പീക്കർ നർവേക്കർ മുൻശിവസേനാ നേതാവാണ്‌. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ്‌ കിട്ടാത്തതിനെ തുടർന്ന്‌ എൻസിപിയിൽ ചേർന്ന്‌ മാവൽ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും തോറ്റു. 2019 നിയമസഭാ തെരഞ്ഞെടുപ്പിൽ കൊളാബയിൽ ബിജെപി സ്ഥാനാർഥിയായി ജയിച്ചു. Read on deshabhimani.com

Related News