എല്ലാ സേവനത്തിനും ജനന സർട്ടിഫിക്കറ്റ്‌ ; ലക്ഷ്യം എൻആർസി നടപ്പാക്കലെന്ന്‌ ആശങ്ക



ന്യൂഡൽഹി രജിസ്ട്രാർ ജനറലിന്‌ ജനന-–- മരണ ഡാറ്റാബേസ് സൂക്ഷിക്കാനും അതുപയോഗിച്ച്‌  ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) പുതുക്കാനും അധികാരം നൽകുന്ന ബിൽ സംഘപരിവാർ അജൻഡയുടെ ഭാഗമെന്ന്‌ ആശങ്ക. ഇതിലൂടെ ദേശീയ പൗരത്വ രജിസ്‌റ്ററിലേക്ക്‌ (എൻആർസി)  കടക്കുകയാണ്‌ ലക്ഷ്യമെന്നുമുള്ള സംശയം ബലപ്പെട്ടു. ബിൽ പാർലമെന്റിന്റെ  ശീതകാല സമ്മേളനത്തിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചേക്കും. സ്‌കൂൾ പ്രവേശനം, വോട്ടർപ്പട്ടിക, വിവാഹ രജിസ്ട്രേഷൻ, കേന്ദ്ര– -സംസ്ഥാന സർക്കാർ ജോലി തുടങ്ങി രാജ്യത്ത്‌ പൗരന്‌ എല്ലാ സേവനങ്ങൾക്കും ജനന സർട്ടിഫിക്കറ്റ്‌ കർശന രേഖയാക്കും. നിലവിൽ നിർബന്ധ രേഖ എന്നുള്ളത്‌ ഇതിനനുസൃതമായി ഭേദഗതി ചെയ്യും. 1969ലെ ജനന- മരണ രജിസ്‌ട്രേഷൻ (ആർബിഡി) നിയമഭേദഗതിയുടെ കരട്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പൊതുജനാഭിപ്രായത്തിനായി കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറക്കിയിരുന്നു. എന്നാൽ, രജിസ്‌ട്രാർ ജനറലിന്‌ ഡാറ്റാബേസ്‌ അധികാരങ്ങൾ നൽകുക വഴി ഭാവിയിൽ സംഘപരിവാർ അജൻഡ നടപ്പാക്കാനാണെന്നതാണ്‌ പ്രധാന ആശങ്ക. ബില്ലനുസരിച്ച്‌ വോട്ടർപ്പട്ടിക, ആധാർ, റേഷൻ കാർഡ്‌, പാസ്പോർട്ട്‌, ഡ്രൈവിങ്‌ ലൈസൻസുകൾ എന്നിവ പുതുക്കുന്നതിനും ജനന–--മരണ ഡാറ്റാബേസ് ഉപയോഗിക്കാം. ഇതിനായി സംസ്ഥാനതലത്തിൽ സിവിൽ രജിസ്‌ട്രേഷൻ രേഖകളുടെ ഏകീകൃത ഡാറ്റാബേസ് സൂക്ഷിക്കും.  രജിസ്ട്രാർ ജനറലിന്റെ മേൽനോട്ടത്തിലുള്ള ദേശീയ ഡാറ്റാബേസുമായി ഇതു സംയോജിപ്പിക്കുന്നതിനും അനുമതിയുണ്ടാകും. വിവരങ്ങൾ നൽകാത്തവർക്കും കാലതാമസം വരുത്തുന്നവർക്കും ആയിരം രൂപയാണ്‌ പിഴ. Read on deshabhimani.com

Related News