വിടവാങ്ങിയത് രാജ്യത്തിന്റെ പ്രഥമ സംയുക്ത സൈനിക മേധാവി
ന്യൂഡൽഹി > തമിഴ്‌നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്‌റ്റർ അപകടത്തിൽ ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് (63) അന്തരിച്ചു. ഉത്തരാഖണ്ഡിലെ പൗഡിയിൽ സൈനികകുടുംബത്തിൽ 1958 മാർച്ച് 16 നാണ് റാവത്തിന്റെ ജനനം. ഹിമാചല്‍പ്രദേശിലെ ഷിംലയിലുള്ള എഡ്വേഡ് സ്‌കൂള്‍, നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി എന്നിവിടങ്ങളിലായി പഠനം പൂർത്തിയാക്കി. ‘11 ഗൂര്‍ഖാ റൈഫിള്‍സ്’ അഞ്ചാം ബറ്റാലിയനില്‍ ഓഫീസറായാണ് ബിപിൻ റാവത്ത് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ഇന്‍ഫന്ററി ബറ്റാലിയന്‍ കമാന്‍ഡന്റായും കശ്‌മീരില്‍ ഇന്‍ഫന്ററി ഡിവിഷന്‍ തലവനുമായും സേവനംചെയ്‌തു. ചൈനീസ് അതിര്‍ത്തി, കശ്‌മീര്‍, വടക്കുകിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. കരസേനാമേധാവിയായി മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയിരിക്കെ 2020 ജനുവരി ഒന്നിനാണ് ആദ്യ സംയുക്ത സേനാമേധാവി സ്ഥാനമേറ്റെടുത്തത്. മൂന്നുവര്‍ഷമായിരുന്ന കാലാവധി. പ്രതിരോധമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവാവും പ്രതിരോധമന്ത്രാലയത്തിനു കീഴില്‍ ഉണ്ടാക്കിയ സേനാകാര്യവകുപ്പിന്റെ സെക്രട്ടറിയുമായി ചുമതലകൾ വഹിച്ചിരുന്നു. പരമവിശിഷ്‌ട സേവാ മെഡലും ഉത്തം യുദ്ധ സേവാമെഡലുമുള്‍പ്പെടെയുള്ള ബഹുമതികള്‍ നേടിയിട്ടുണ്ട്. Read on deshabhimani.com