ഭാരത്‌ ബന്ദ്‌ : ആവേശത്തോടെ കർഷകരുടെ പ്രചാരണം



ന്യൂഡൽഹി ഹരിയാന കർണാലിൽ ബിജെപി സർക്കാരിന്റെ അടിച്ചമർത്തലിനെതിരെ കർഷകർ നടത്തിയ സമരം വിജയിച്ചത്‌ 27ന്റെ ഭാരത്‌ ബന്ദിന്റെ പ്രചാരണത്തിന്‌ വർധിച്ച ആവേശംപകരുന്നു. ശക്തമായ കർഷകപ്രതിഷേധത്തിൽ ഹരിയാനയിൽ ബിജെപിയുടെ പൊതുപരിപാടികൾ തടസ്സപ്പെട്ടു. ജഗധരിയിലും ടിഗ്രയിലും ബിജെപിക്ക്‌ പരിപാടി റദ്ദാക്കേണ്ടിവന്നു. ജിന്ദിൽ ബിജെപി എംഎൽഎ മഹിപാൽ ദണ്ഡയ്‌ക്ക്‌ പൊതുപരിപാടി ഉപേക്ഷിക്കേണ്ടിവന്നു. സിർസയിൽ ആയിരക്കണക്കിനു കർഷകർ പങ്കെടുത്ത മഹാസമ്മേളനം ചേർന്നു. ഭക്ഷ്യധാന്യ കമ്പോളത്തിലെ പരിപാടിയിൽ സംയുക്ത കിസാൻമോർച്ച നേതാക്കൾ സംസാരിച്ചു. മൂന്ന്‌ കാർഷികനിയമവും പിൻവലിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന്‌ കർഷകർ പ്രതിജ്ഞയെടുത്തു. തെലങ്കാനയിലും ജാർഖണ്ഡിലും ബന്ദിനു മുന്നോടിയായി കൺവൻഷൻ ചേർന്നു. കർണാടകത്തിൽ ബന്ദിനു പിന്തുണ പ്രഖ്യാപിച്ച്‌ ഗ്രാമങ്ങളിൽ കർഷകർ രംഗത്തിറങ്ങി. മഹാരാഷ്ട്രയിൽനിന്ന്‌ ആരംഭിച്ച സൈക്കിൾറാലി ഭോപാലിൽ മധ്യപ്രദേശ്‌ പൊലീസ്‌ തടഞ്ഞു. സൈക്കിളുകൾ പിടിച്ചെടുത്തു.  മാധാനപരമായി പ്രക്ഷോഭം നടത്താനുള്ള അവകാശം നിഷേധിക്കുന്നതിൽ സംയുക്ത കിസാൻ മോർച്ച പ്രതിഷേധിച്ചു. ഹിമാചൽപ്രദേശിലെ ആപ്പിൾ കർഷകർ ന്യായവില ആവശ്യപ്പെട്ട്‌ തിങ്കൾമുതൽ പ്രക്ഷോഭംതുടങ്ങും. ഗാന്ധിജയന്തിദിനത്തിൽ ബിഹാറിലെ ചമ്പാരനിൽനിന്ന്‌ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലേക്ക്‌ 18 ദിവസം നീളുന്ന പദയാത്ര ആരംഭിക്കും. Read on deshabhimani.com

Related News