ഇനി ഞങ്ങൾ ഒന്ന്; മധ്യപ്രദേശിൽ തീവ്രഹിന്ദുത്വ സംഘടന ബജ്‌റംഗ് സേന കോൺഗ്രസിൽ ലയിച്ചു, ഗദയേന്തി കമൽനാഥ്
ഭോപ്പാൽ > നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിൽ തീവ്രഹിന്ദുത്വ പാർട്ടി ബജ്‌റംഗ് സേന കോൺഗ്രസിൽ ലയിച്ചു. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ മുൻ മന്ത്രി ദീപക് ജോഷിയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് ബജ്രംഗ് സേനയുടെ നേതൃനിരയിൽ ഉള്ളത്. മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽ നാഥിൻ്റെ സാന്നിധ്യത്തിലായിരുന്നു ലയനം. ബജ്‌റംഗ് സേനയുടെ ദേശീയ അധ്യക്ഷൻ രജ്‌നിഷ് പട്ടേരിയയും കോർഡിനേറ്റർ രഘുനന്ദൻ ശർമയും ചേർന്നാണ് ലയന പ്രഖ്യാപനം നടത്തിയത്. ദീപക് ജോഷിയും ചടങ്ങിൽ സംബന്ധിച്ചിരുന്നു. ചടങ്ങിൽ കമൽ നാഥിന് ബജ്രംഗ് സേന പ്രവർത്തകർ അധികാര ദണ്ഡും പ്രത്യേക ഉപഹാരങ്ങളും കൈമാറി. ജയ് ശ്രീറാം മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടായിരുന്നു ലയനപ്രഖ്യാപനം. ബിജെപിയെ തള്ളിക്കളഞ്ഞുകൊണ്ടാണ് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കേയുള്ള ഈ ലയനം. ജനവിധിയെ വഞ്ചിച്ചുകൊണ്ടാണ് സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ എത്തിയതെന്ന് ബജ്രംഗ് സേന ആരോപിച്ചു. ബിജെപി അതിൻ്റെ പാതയിൽ നിന്നും വ്യതിചലിക്കുകയാണെന്നും നീരസം വ്യക്തമാക്കിക്കൊണ്ട് ബജ്‌റംഗ് സേന നേതൃത്വം ആരോപിച്ചു. Read on deshabhimani.com