നജീം കോയയുടെ മുറിയിലെ റെയ്‌ഡിന് പിന്നിൽ ഗൂഢാലോചന; സെറ്റിൽ ഷാഡോ പൊലീസ് വേണ്ട : ബി ഉണ്ണികൃഷ്ണൻ



കൊച്ചി>  സംവിധായകൻ നജിം കോയയുടെ ഹോട്ടൽ മുറിയിൽ ഉന്നത എക്സൈസ് ഉദ്യോഗസ്ഥർ ലഹരിമരുന്ന് റെയ്‌ഡ് നടത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സിനിമാ ഷൂട്ടിങ് സെറ്റിൽ ഷാഡോ പൊലീസിനെ അനുവദിക്കില്ലെന്നും ഫെഫ്‌ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃഷ്ണൻ. നിയമപരമായ പരിശോധനകൾക്ക് എതിരല്ല, എന്നാൽ ഒരു വ്യക്തിയെ ലക്ഷ്യംവെച്ചുള്ള നടപടി അംഗീകരിക്കാനാകില്ല. വ്യാജപരാതിയെ തുടർന്നാണ്  നജിം കോയയുടെ ഹോട്ടൽ മുറിയിൽ  റെയ്‌ഡ് നടത്തിയത്. മുറിയിൽ കയറിയ ഉടനെ ‘സാധനമെടുക്കടാ’ എന്നാണ് അവർ അലറിയത്. നജീമിന് ഒപ്പമുണ്ടായിരുന്ന അസ്സോസിയേറ്റ് സുനിലിനെയും എഴുത്തുകാരനെയും മുറിയിൽ നിന്നും ഇറക്കിവിട്ടശേഷമായിരുന്നു റെയ്‌ഡ്. 2 മണിക്കൂർ റെയ്‌ഡ് നടത്തിയിട്ടും ഒന്നും ലഭിച്ചില്ല .  നജീമിനെ മാനസികമായി തകർക്കാനാണ് ശ്രമിച്ചത്. ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിക്കാം എന്നുവരെ നജീം അവരോട് പറഞ്ഞതാണ്. എന്നിട്ടും റെയ്‌ഡ് തുടർന്നു.  ഒരു ഇൻഫർമേഷന്റെ പേരിലാണ് തങ്ങൾ വന്നത് എന്നാണ് റെയ്‌ഡ് നടത്തിയവർ പറഞ്ഞത്. ഉത്തരവാദപ്പെട്ട ഏജൻസിയെ ആരോ വഴിതെറ്റിച്ചതായി തോന്നുന്നു.  ഇതിനു പിന്നിൽ വലിയ  ഗൂഢാലോചനയുണ്ടെന്ന് വാർത്താസമ്മേളനത്തിൽ ഉണ്ണികൃഷ്ണൻ പറഞ്ഞു. നജീം കോയയും ഒപ്പമുണ്ടായിരുന്നു. ഇരാറ്റുപേറ്റയിലെ ഹോട്ടൽ മുറയിലാണ് തിങ്കളാഴ്ച റെ്യ്ഡ് നടന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും  സംഭവം എക്സെെസ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. സിനിമയിലെ ലഹരി ഉപയോഗം നിരീക്ഷിക്കാനും തടയിടാനും സിനിമാ സെറ്റുകളില്‍ ഷാഡോ പൊലീസിനെ വിന്യസിക്കുമെന്ന കൊച്ചി പൊലീസ് കമ്മിഷണറുടെ പ്രസ്താവനയിലും ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. ഷാഡോ പൊലീസിനെ സെറ്റുകളിൽ അനുവദിക്കാനാവില്ല. ഷാഡോ പൊലീസിനെ സിനിമാ ക്രൂവിന് തിരിച്ചറിയാനാകും. നിനിമാ മേഖലയെ മുഴുവൻസമയ നീരീക്ഷണത്തിൽ നിർത്തുന്നത് എതിർക്കുമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.  മലയാള ചലച്ചിത്രസംവിധായകനും തിക്കഥാകൃത്തുമാണ് നജീം കോയ. 2010ല്‍ അപൂര്‍വരാഗം എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതി. 2012ല്‍ ഫ്രൈഡേ എന്ന ചിത്രത്തിന് തിരക്ക രചിച്ചു. പിന്നീട് 2 കണ്‍ട്രീസ്, ഷോര്‍ലക് ടോംസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ രചിച്ചു. 2012ല്‍ ദ മാച്ച് ബോക്‌സ് എന്ന ചിത്രത്തില്‍ ആഭിനയിച്ചു. 2017ല്‍ കളി എന്ന ചിത്രം സംവിധാനം ചെയ്തു.നിലവിൽ വെബ് സീരീസ് സംവിധാനം ചെയ്യുകയാണ് നജീം.        Read on deshabhimani.com

Related News