ഡൽഹിയിൽ മഹാപടാവ്‌ ; അങ്കണവാടി ജീവനക്കാരുടെ പ്രക്ഷോഭത്തിന്‌ 
ഉജ്വല തുടക്കം


അങ്കണവാടി അധികാർ മഹാപടാവ്‌ ജന്തർമന്തിറിൽ സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ ഉദ്ഘാടനം ചെയ്യുന്നു


ന്യൂഡൽഹി അവകാശങ്ങളും സാമൂഹ്യസുരക്ഷയും ഉറപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അങ്കണവാടി ജീവനക്കാർ ഡൽഹിയിൽ പ്രക്ഷോഭം തുടങ്ങി. അഖിലേന്ത്യ അംഗൻവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ്‌ ഫെഡറേഷൻ നേതൃത്വത്തിൽ നാലു ദിവസം നീണ്ട അങ്കണവാടി അധികാർ മഹാപടാവ്‌ ജന്തർമന്ദിറിൽ സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ ഉദ്ഘാടനംചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ ആയിരങ്ങള്‍ സമരത്തിൽ അണിനിരന്നു.   ഉത്തരവിട്ട മിനിമം വേതനവും മറ്റാനുകൂല്യവും നൽകുക, പെൻഷനടക്കം -സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, അങ്കണവാടികളുടെ സ്വകാര്യവൽക്കരണം തടയുക, സർക്കാർ ജീവനക്കാരായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ പ്രധാനമന്ത്രിക്കും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രിക്കും നിവേദനം നൽകും. സിഐടിയു പ്രസിഡന്റ്‌ കെ ഹേമലത, അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻമൊള്ള, എളമരം കരീം എംപി, ഫെഡറേഷൻ ജനറൽ സെക്രട്ടറി എ ആർ സിന്ധു, ഫെഡറേഷൻ കേരള സംസ്ഥാന സെക്രട്ടറി പ്രസന്നകുമാരി തുടങ്ങിയവർ സംസാരിച്ചു. കേരളത്തിൽനിന്ന്‌ നാനൂറിലേറെപ്പേർ സമരത്തില്‍ പങ്കാളിയാകും. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, തൃശൂർ, ആലപ്പുഴ, കൊല്ലം ജില്ലകളിൽനിന്നുള്ള 220 അങ്കണവാടി ജീവനക്കാരെത്തി.   Read on deshabhimani.com

Related News