അമരാവതി കൊലപാതകം : മുഖ്യസൂത്രധാരൻ റിമാൻഡിൽ



ന്യൂഡൽഹി പ്രവാചകനിന്ദ നടത്തിയ നൂപുർ ശർമയെ പിന്തുണച്ചതിന്‌ മഹാരാഷ്‌ട്രയിലെ അമരാവതിയിൽ മെഡിക്കൽ സ്‌റ്റോർ ഉടമയെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ മുഖ്യസൂത്രധാരൻ റിമാൻഡിൽ. ഷെയ്ഖ് ഇർഫാൻ ഷെയ്ഖ് റഹീമിനെ ഏഴ്‌ ദിവസത്തേക്ക്‌ കോടതി റിമാൻഡ്‌ ചെയ്‌തു. കേസിൽ ഏഴുപേർ പിടിയിലായി. ജൂൺ 21നാണ്‌ മെഡിക്കൽ സ്‌റ്റോർ ഉടമയായ ഉമേഷ്‌ പ്രഹ്ളാദ്‌റാവു കൊല്ലപ്പെട്ടത്‌. കേസ്‌ ഏറ്റെടുത്ത എൻഐഎ സമർപ്പിച്ച എഫ്‌ഐആറിൽ കൊലപാതകം ഭീകരപ്രവർത്തനമാണെന്നും വൻ ഗൂഢാലോചന പിന്നിലുണ്ടെന്നും പറയുന്നു. ആവശ്യപ്പെട്ടിട്ടും ഡിജിപി കേന്ദ്രത്തിന് റിപ്പോർട്ട് അയച്ചില്ലെന്നും പകരം തങ്ങൾ കേസ് എടുക്കുന്നതുവരെ കാത്തിരുന്നെന്നും എൻഐഎ കുറ്റപ്പെടുത്തി. വിഷയത്തിൽ പൊലീസ്‌ കമീഷണർക്കെതിരെ അമരാവതി എംപിയും ബിജെപി നേതാവുമായ നവനീത്‌ റാണെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‌ പരാതി നൽകി. കൊലപാതകം മോഷണത്തിനിടെ സംഭവിച്ചതാണെന്ന്‌ കമീഷണർ ആവർത്തിച്ചെന്നും ആരോപിച്ചു. ജൂൺ 21ന്‌ നടന്ന കൊലപാതകം ഉദ്ധവ്‌ സർക്കാർ മറച്ചുവച്ചെന്നും വധഭീഷണി ഉള്ളവർക്ക്‌ സുരക്ഷനൽകാൻ തയ്യാറായില്ലന്നും ബിജെപി എംപി അനിൽ ബോണ്ടെയും ആരോപിച്ചു.   Read on deshabhimani.com

Related News