പഞ്ചാബിൽ അദാനിക്ക് തിരിച്ചടി ; കര്‍ഷക രോഷത്താല്‍ ലോജിസ്‌റ്റിക്‌സ്‌ പാർക്ക്‌ അടച്ചുപൂട്ടി

photo credit adani.com


ന്യൂഡൽഹി മോഡി സർക്കാരിന്റെ കോർപറേറ്റ്‌ അനുകൂല കാർഷിക നിയമങ്ങളുടെ പിൻബലത്തിൽ കൃഷി മേഖലയിലേക്ക്‌ കടന്നുകയറാൻ ഒരുങ്ങുന്ന അദാനി ഗ്രൂപ്പിന്‌ പഞ്ചാബിൽ തിരിച്ചടി. കർഷകരുടെ എതിർപ്പിനെ തുടർന്ന്‌ പഞ്ചാബിലെ ഖിലാ റായ്‌പ്പുരിലെ അദാനി ലോജിസ്‌റ്റിക്‌സ്‌ പാർക്ക്‌ അടച്ചുപൂട്ടി. 2020 ആഗസ്‌ത്‌മുതൽ കർഷകർ പാർക്ക്‌ ഉപരോധിക്കുന്നു. പാർലമെന്റിൽ ഏകപക്ഷീയമായി കാർഷിക നിയമങ്ങൾ കേന്ദ്രം പാസാക്കിയതിന്‌ പിന്നാലെ പഞ്ചാബ്‌, ഹരിയാന സംസ്ഥാനങ്ങളിൽ പലയിടത്തും അദാനി ഗ്രൂപ്പ്‌ ലോജിസ്‌റ്റിക്‌സ്‌ പാർക്ക്‌ ആരംഭിച്ചിരുന്നു. കാർഷികോൽപ്പന്നങ്ങൾ സംഭരിച്ച്‌ സൂക്ഷിക്കാനുള്ള സംവിധാനങ്ങളും പാർക്കിലൊരുക്കി. എന്നാൽ‌, കർഷക പ്രക്ഷോഭം ആരംഭിച്ചതോടെ അദാനി ഗ്രൂപ്പ്‌ പ്രതിസന്ധിയിലായി.  എപിഎംസി വിപണികൾ ഇല്ലാതായാൽ കർഷകർക്ക്‌ ആശ്രയിക്കേണ്ടി വരിക കുത്തകകളെയാണ്‌. ഇത്‌ തിരിച്ചറിഞ്ഞാണ്‌ കർഷക സംഘടനകൾ ഉപരോധസമരം തുടങ്ങിയത്. ഉത്തേരേന്ത്യയില്‍ബിജെപി നേതാക്കളും കർഷകരുടെ രോഷത്തിനും പ്രതിഷേധത്തിനും ഇരയാകുകയാണ്‌. രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്‌ സംസ്ഥാനങ്ങളിലാണ്‌ ബിജെപി നേതാക്കൾ കരിങ്കൊടി പ്രതിഷേധത്തിനും ബഹിഷ്കരണത്തിനും ഇരയാകുന്നത്‌. പല പരിപാടികളും ബിജെപിക്ക്‌ ഉപേക്ഷിക്കേണ്ടി വന്നു. കർഷകരെ പ്രകോപിപ്പിക്കാൻ ബിജെപി പല തന്ത്രങ്ങളുംമെനയും. അത്‌ തിരിച്ചറിഞ്ഞാവണം പ്രതിഷേധങ്ങളെന്ന്‌ കിസാൻ മോർച്ച പറഞ്ഞു. കർഷക പാർലമെന്റ്‌ തിങ്കളാഴ്‌ച ചേരും. Read on deshabhimani.com

Related News