കൂപ്പുകുത്തി അദാനി ; നഷ്ടം 8.3 ലക്ഷം കോടി , എഫ്‌പിഒയില്‍നിന്ന് പിൻവലിഞ്ഞത് തകർച്ചയ്ക്ക് ആക്കം കൂട്ടി
കൊച്ചി/ മുംബൈ നിക്ഷേപകരെ വഞ്ചിച്ചെന്ന ഹിൻഡൻബർഗ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വൻ തിരിച്ചടി നേരിട്ട അദാനി ഗ്രൂപ്പ് ഓഹരികൾ വ്യാഴാഴ്ചയും കൂപ്പുകുത്തി. 20,000 കോടിയുടെ തുടർ ഓഹരി വിൽപ്പന (എഫ്പിഒ)യില്‍നിന്ന് ബുധന്‍ രാത്രി നാടകീയമായി പിൻവലിഞ്ഞത് തകർച്ചയ്ക്ക് ആക്കം കൂട്ടി. ആറ് വ്യാപാര ദിവസങ്ങളിലായി അദാനി ഗ്രൂപ്പിന് 8.3 ലക്ഷം കോടി രൂപ ഓഹരിവിപണിയിൽ നഷ്ടമായി. ഇതോടെ ലോകത്തെ സമ്പന്നരുടെ പുതിയ പട്ടികയിൽ ഗൗതം അദാനി 16–-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടാം സ്ഥാനത്തുനിന്നാണ് ഈ വീഴ്ച. 6.09 ലക്ഷം കോടിയാണ് അദാനിയുടെ ഇപ്പോഴത്തെ ആസ്തി. ഫോര്‍ബ്സിന്റെ കോടീശ്വര പട്ടികയില്‍ മുകേഷ് അംബാനി ഇപ്പോള്‍ പത്താം സ്ഥാനത്തുണ്ട്. അദാനി എന്റർപ്രൈസസ് ഓഹരിവില വ്യാഴാഴ്ച 26.70 ശതമാനം ഇടിഞ്ഞു. ഓഹരി ഒന്നിന് 570.05 രൂപ നഷ്ടപ്പെട്ട് വില 1565.30 രൂപയായി താഴ്ന്നു. അദാനി ഗ്രൂപ്പിന്റെ കടപ്പത്രങ്ങൾ പണമായി സ്വീകരിക്കില്ലെന്ന് സ്വിസ് ബാങ്കിങ് ഗ്രൂപ്പായ ക്രെഡിറ്റ് സൂയിയും പിന്നാലെ സിറ്റി ഗ്രൂപ്പും പ്രഖ്യാപിച്ചതും റിസർവ് ബാങ്ക് വിശദീകരണം ചോദിച്ചതും വിപണിയെ സ്വാധീനിച്ചു. അദാനി ട്രാൻസ്മിഷന്റെയും അദാനി ഗ്രീൻ എനർജിയുടെയും ഓഹരിമൂല്യം 10 ശതമാനം ഇടിഞ്ഞു. അദാനി പോർട്സിന് 7.20 ശതമാനവും അദാനി പവറിന് 4.98 ശതമാനവുമാണ് നഷ്ടം. Read on deshabhimani.com