"മരണത്തിന് ഉത്തരവാദി മോദി'; കുറിപ്പെഴുതിവച്ച്‌ കർഷകൻ ജീവനൊടുക്കി



പുണെ> പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മരണത്തിന് ഉത്തരവാദിയെന്ന് ആത്മഹത്യ കുറിപ്പെഴുതിവച്ച്‌ മഹാരാഷ്ട്രയിൽ കർഷകൻ ജീവനൊടുക്കി. ജുന്നാർ താലൂക്ക്‌ വഡഗോൺ ആനന്ദ്‌ ഗ്രാമത്തിലെ ദശരഥ് ലക്ഷ്‌മൺ കേദാരിയാ (45)ണ്‌ കേന്ദ്രവും മഹാരാഷ്‌ട്ര സർക്കാരും കർഷകന്റെ ദുരവസ്ഥ അവഗണിച്ചെന്ന് ആത്മഹത്യക്കുറിപ്പ്‌ എഴുതിവച്ചശേഷം കിണറ്റിൽ ചാടിമരിച്ചത്. മോദിക്ക്‌ ജന്മദിനാശംസ അറിയിച്ചാണ്‌ ആത്മഹത്യക്കുറിപ്പ്‌ തുടങ്ങുന്നത്‌. പ്രധാനമന്ത്രി നിഷ്‌ക്രിയനാണെന്ന്‌ വിമർശിച്ച ദശ്‌രഥ്‌ ഇനിയെങ്കിലും മിനിമം താങ്ങുവില കർഷകർക്ക് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ‘ഞങ്ങൾക്ക്‌ പണമില്ല, കടം തന്നവർ കാത്തുനിൽക്കാൻ തയ്യാറല്ല. വിള മാർക്കറ്റിലേക്ക്‌ കൊണ്ടുപോകാൻ ആകുന്നില്ല. മോദി സർ, നിങ്ങൾ നിങ്ങളെക്കുറിച്ച്‌ മാത്രമാണ്‌ ചിന്തിക്കുന്നത്‌. കാർഷികമേഖല നിയന്ത്രിക്കാൻ നിങ്ങൾ പ്രാപ്‌തനല്ലെങ്കിൽ കർഷകൻ  പിന്നെന്താണ്‌ ചെയ്യേണ്ടത്‌. നീതിക്കായി ആരുടെ മുന്നിലേക്കാണ്‌ ഞങ്ങൾ പോകേണ്ടത്‌. ഇന്ന്‌ നിങ്ങളുടെ നിഷ്‌ക്രിയത്വം കാരണം ഞാൻ ആത്മഹത്യ ചെയ്യുന്നു. ദയവായി വിളകൾക്ക്‌ അവകാശപ്പെട്ട വില തന്നാലും’–- ആത്മഹത്യക്കുറിപ്പിൽ പറഞ്ഞു. Read on deshabhimani.com

Related News