കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു; 14 രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍
ന്യൂഡൽഹി > പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് 14 പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടങ്ങിയ ഏജൻസികൾ ലക്ഷ്യമിടുന്നത് ഭരണകക്ഷിയായ ബിജെപിയുടെ എതിരാളികളെ മാത്രമാണ്. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്. ഇഡി, സിബിഐ കേസുകളില്‍ അറസ്റ്റിനും, ജാമ്യത്തിനും സുപ്രീംകോടതി മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നും ഹര്‍ജിയില്‍ വാദിക്കുന്നുണ്ട്. രാവിലെ കോടതി ചേര്‍ന്നപ്പോള്‍ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വി ഈ വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് ഏപ്രില്‍ 5ന് ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ്‌ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കിയത്. സിപിഐ എം, കോണ്‍ഗ്രസ്, ആം ആദ്‌മി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി, ഡിഎംകെ, ആര്‍ജെഡി, ജെഡിയു, ഭാരത് രാഷ്ട്ര സമിതി, ത്രിണമൂല്‍ കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി, ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച, സിപിഐ, ജമ്മുകാശ്‌മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ പ്രതിപക്ഷ കക്ഷികളാണ് ഇഡി, സിബിഐ അറസ്റ്റിനും ജാമ്യത്തിനും പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് സുപ്രീകോടതി വ്യക്തത വരുത്തണമെന്ന ആവശ്യം ഉന്നിയിച്ചിരിക്കുന്നത്. Read on deshabhimani.com