മഴമേഘങ്ങൾ ചതിച്ചില്ലെങ്കിൽ
 വാൽനക്ഷത്രം കാണാം



തിരുവനന്തപുരം അമ്പതിനായിരം വർഷത്തിനുശേഷം ഭൂമിക്കരികിലൂടെ കടന്നുപോകുന്ന ‘പച്ച വാൽനക്ഷത്ര’ത്തെ ബുധനാഴ്‌ച കൂടുതൽ വ്യക്തതയോടെ കാണാം. മഴമേഘങ്ങൾ ചതിച്ചില്ലെങ്കിൽ പുലർച്ചെ മൂന്നര മുതൽ വടക്കു കിഴക്കായി  സി/2022 ഇ3 (ഇസഡ്‌ടിഎഫ്‌)ധൂമകേതു ദൃഷ്‌ടിപഥത്തിലെത്തും.   വൈകിട്ട്‌ ഏഴ്‌ മുതലും കാണാനാകുമെന്നാണ്‌ പ്രതീക്ഷ. ചൊവ്വ വൈകിട്ട്‌ 6.30 മുതൽ അത്ര തിളക്കത്തോടെ അല്ലെങ്കിലും കാണാം. വ്യാഴവും വെള്ളിയും പുലർച്ചെ 2.30 മുതലും രാത്രി 8.30 മുതലും കാണാനാകും. വടക്കുകിഴക്കൻ ചക്രവാളത്തിൽ ധ്രുവ നക്ഷത്രത്തിനടുത്തായാണ്‌ ധൂമകേതുവിനെ  കണ്ടുതുടങ്ങുക. ഉയർന്ന പ്രദേശങ്ങൾ, കുന്നിൻ പുറങ്ങൾ, കടൽത്തീരം തുടങ്ങിയവയാണ്‌ നിരീക്ഷണത്തിന്‌ ഉത്തമം. ടെലിസ്‌കോപ്, ബൈനോക്കുലർ എന്നിവയുടെ സഹായത്തോടെ കൂടുതൽ വ്യക്തമായി കാണാനാകും. മൂടൽമഞ്ഞ്‌, ചന്ദ്രന്റെ സ്ഥാനം, വെളിച്ചമുള്ള പ്രദേശങ്ങൾ തുടങ്ങിയവ  ധൂമകേതുവിനെ നേരിട്ട്‌ കാണുന്നതിന്‌ തടസ്സം സൃഷ്ടിച്ചേക്കാമെന്ന്‌ വാനനിരീക്ഷകർ പറയുന്നു.  ഭൂമിയിൽനിന്ന്‌ നാലരക്കോടി കിലോമീറ്റർ അകലെ കടന്നുപോകുന്ന വാൽ നക്ഷത്രം പത്തോടെ ചൊവ്വയുടെ സമീപത്ത്‌ എത്തും. Read on deshabhimani.com

Related News