മതനിരപേക്ഷവോട്ടുകൾ ഒന്നിപ്പിച്ചാൽ 
ബിജെപിയെ തോൽപ്പിക്കാം: എം വി ഗോവിന്ദൻ



ഫോര്‍ട്ട് കൊച്ചി മതനിരപേക്ഷവോട്ടുകൾ ഒന്നിപ്പിച്ചാൽ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിന്‌ ഒറ്റയ്‌ക്കു കഴിയുമെന്ന്‌ വിചാരിച്ചാൽ വലിയ തോൽവിയാകും നേരിടേണ്ടിവരികയെന്നും അദ്ദേഹം പറഞ്ഞു. യുവധാര ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ‘ഇന്ത്യൻ ജനാധിപത്യം: പ്രതീക്ഷകളും ആശങ്കകളും ’ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്ക്‌ 37 ശതമാനം വോട്ടുമാത്രമാണുള്ളത്‌. മതനിരപേക്ഷവോട്ടുകളെല്ലാം ഒന്നിക്കുന്നില്ല എന്നതാണ് ബിജെപിയുടെ വിജയത്തിന് അടിസ്ഥാനം. ഓരോ സംസ്ഥാനത്തും ശക്തിയുള്ള മതനിരപേക്ഷകക്ഷികൾ മുൻകൈയെടുത്ത്‌ മതനിരപേക്ഷവോട്ടുകൾ ഭിന്നിക്കാതെ നോക്കണം.  രാജ്യത്ത്  
കോൺഗ്രസിന്‌ തനിച്ച് ബിജെപിയെ നേരിടാനാകില്ല. യുപിയിൽ കോൺഗ്രസ്‌ നാലാംസ്ഥാനത്താണ്‌. ഒഡിഷ, ബിഹാർ, ഗുജറാത്ത്‌ എന്നിവിടങ്ങളിലും പിന്നിലാണ്‌. ത്രിപുരയിൽ മതനിരപേക്ഷവോട്ടുകൾ ഒന്നിച്ചുനിന്നപ്പോൾ ബിജെപിക്ക് 11 ശതമാനം വോട്ടും 10 സീറ്റും കുറഞ്ഞു. കേരളത്തിൽ ബിജെപിക്കും വർഗീയശക്തികൾക്കും കാര്യമായ ശക്തിയില്ല. മൂന്നു 
മതങ്ങളിലുള്ളവരെല്ലാം സൗഹാർദത്തോടെ കഴിയുന്ന കേരളത്തിലും വിഷം കലർത്താൻ നോക്കുന്നുണ്ട്. ഈ അപകടം കേരളത്തിൽ
 കോൺഗ്രസ്‌
 തിരിച്ചറിയുന്നില്ല. എന്തു കാര്യത്തിലും സിബിഐ, ഇഡി അന്വേഷണമാണ് ബിജെപിയെപ്പോലെ കോൺഗ്രസും ആവശ്യപ്പെടുന്നത്. രാഹുലിനെതിരെ ഇഡി അന്വേഷിക്കുമ്പോൾ എതിർക്കും. എന്നാൽ, കെജ്‌രിവാൾസർക്കാരിനെതിരെ കേന്ദ്ര ഏജൻസി വരുമ്പോൾ മിണ്ടില്ല-– -എം വി ഗോവിന്ദൻ പറഞ്ഞു. 543 സീറ്റിൽ 150 സീറ്റിൽ ബിജെപിക്കെതിരെ സ്ഥാനാർഥിയെ നിർത്താൻ കഴിയുന്ന പാർടി കോൺഗ്രസാണെന്ന്‌ മതനിരപേക്ഷകക്ഷികൾ തിരിച്ചറിയണമെന്ന്‌ സംവാദത്തിൽ സംസാരിച്ച മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ്‌ ഷാ പറഞ്ഞു. മാധ്യമപ്രവർത്തകൻ ടി എം ഹർഷൻ മോഡറേറ്ററായി. Read on deshabhimani.com

Related News