ബസിൽ യുവതിയ്‌ക്ക് നേരെ പരസ്യമായി സ്വയംഭോഗം: യുവാവ് അറസ്‌റ്റിൽ
നെടുമ്പാശേരി/കോഴിക്കോട് കെഎസ്ആർടിസി ബസിൽ യുവതിക്കുമുന്നിൽ സ്വയംഭോഗം ചെയ്‌ത യുവാവ് അറസ്‌റ്റിൽ. കോഴിക്കോട് കുറ്റ്യാടി കായക്കൊടി ചങ്ങരംകുളം കാവില്‍ സ്വദേശി പയമ്പറ്റ സവാദാ(29)ണ് പിടിയിലായത്. ഇയാൾ മുസ്‌ലീം ലീഗ് പ്രവർത്തകനാണ്. ബസ് കണ്ടക്ടർ കെ കെ പ്രദീപും ഡ്രൈവർ ജോഷിയും ചേർന്ന് ഇയാളെ പിടികൂടി നെടുമ്പാശേരി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സിനിമാപ്രവർത്തക തൃശൂർ സ്വദേശി നന്ദിത ശങ്കരയ്‌ക്കാണ് ദുരനുഭവമുണ്ടായത്. ദേശീയപാതയിൽ ചൊവ്വ രാവിലെ അത്താണിയിലാണ് സംഭവം. എറണാകുളത്തേക്ക് പോവുകയായിരുന്നു നന്ദിത. സ്ത്രീകൾക്ക് മുൻഗണനയുള്ള മൂന്നുപേർക്ക് ഇരിക്കാവുന്ന സീറ്റിൽ നന്ദിതയ്ക്കും മറ്റൊരു യാത്രക്കാരിക്കും ഇടയിലായിരുന്നു സവാദ്. ബസ് അങ്കമാലി വിട്ടതോടെ സവാദ് മോശമായി പെരുമാറിത്തുടങ്ങി. നഗ്നത പ്രദർശിപ്പിച്ചു. നന്ദിത ഉടൻ ബഹളം വച്ച് സീറ്റിൽനിന്ന് ചാടിയെണീറ്റു. കണ്ടക്ടർ പ്രദീപ് യുവതിയോട് പരാതിയുണ്ടോയെന്ന് ചോദിക്കുകയും സീറ്റിൽനിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ച സവാദിനെ തടയുകയുംചെയ്‌തു. എന്നാൽ അത്താണിയിലെ ട്രാഫിക് സിഗ്നലിൽ ബസ് നിർത്തിയപ്പോൾ സവാദ് പുറത്തിറങ്ങി ഓടി. പിന്നാലെ ഓടിയ കണ്ടക്ടർ കടന്നുപിടിച്ചെങ്കിലും കുതറിയോടി. ഡ്രൈവർ ജോഷിയും പ്രദീപും നാട്ടുകാരും പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സമയോചിതമായി ഇടപെട്ട കണ്ടക്ടർ കെ കെ പ്രദീപിനെ അഭിനന്ദിച്ചും നന്ദിതയെ പിന്തുണച്ചും സമൂഹമാധ്യമത്തിൽ നിരവധിപേർ രംഗത്ത് എത്തി. കെഎസ്ആർടിസി അങ്കമാലി ഡിപ്പോയിലെ കണ്ടക്ടറായ പ്രദീപ് കെഎസ്ആർടിഇഎ (സിഐടിയു) എറണാകുളം ജില്ലാ കമ്മിറ്റി അംഗമാണ്. സംഭവം വിവരിച്ച് നന്ദിത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ 15 ലക്ഷത്തിലധികംപേർ കണ്ടു. പ്രതി സവാദ് യൂത്ത് ലീഗ് ചങ്ങരംകുളം ശാഖാ ഭാരവാഹിയായിരുന്നു. 2016ല്‍ ഇയാളുടെ ബൈക്കിന്റെ ടാങ്ക് കവറില്‍നിന്ന് നാടന്‍ ബോംബ് കണ്ടെടുത്തിട്ടുണ്ട്. Read on deshabhimani.com