വയനാടിന്റെ വികസനസാധ്യത തുറന്ന്‌ ടൂറിസം കോൺക്ലേവ്‌



വൈത്തിരി വയനാടിന്റെ പ്രകൃതിയും പൈതൃകവും സംസ്‌കാരവും സംരക്ഷിച്ച്‌ ടൂറിസം വികസനത്തിനുള്ള സാധ്യത തുറന്ന്‌ ദേശാഭിമാനി വയനാട്‌ ടൂറിസം കോൺക്ലേവ്‌. ദേശാഭിമാനി 80–-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വൈത്തിരി വില്ലേജ്‌ റിസോർട്ടിൽ സംഘടിപ്പിച്ച പരിപാടി വിനോദസഞ്ചാരമേഖലയിലെ നൂതനാശയങ്ങൾ പകർന്നുനൽകി.  ഉത്തരവാദിത്വ ടൂറിസം കേന്ദ്രങ്ങൾ: വികസനവും കാഴ്ചപ്പാടും, അനുഭവ ടൂറിസം: വികസന സാധ്യതകൾ, പുത്തൻ സാധ്യതകൾ പ്രയോഗങ്ങൾ എന്നീ മൂന്ന്‌ സെഷനുകളിലായി 13 വിഷയങ്ങൾ ചർച്ചചെയ്തു. വിവിധ മേഖലകളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട മുന്നൂറിലധികം പ്രതിനിധികൾ പങ്കെടുത്തു.  അടിസ്ഥാന സൗകര്യമേഖലയിലടക്കം നടപ്പിലാക്കേണ്ട കോൺക്ലേവിൽ ഉയർന്ന ആശയങ്ങൾ ക്രോഡീകരിച്ച്‌ സർക്കാരിന്‌ കൈമാറിയാണ്‌ പരിപാടി സമാപിച്ചത്‌. മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ടൂറിസം കോൺക്ലേവ്‌ ഉദ്‌ഘാടനംചെയ്‌തു. സംഘാടകസമിതി ചെയർമാൻ പി ഗഗാറിൻ അധ്യക്ഷനായി. ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ മുഖ്യപ്രഭാഷണം നടത്തി. ഒ ആർ കേളു എംഎൽഎ, വൈത്തിരി വില്ലേജ്‌ റിസോർട്ട്‌ എംഡി എൻ കെ മുഹമ്മദ്‌, വൈത്തിരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം വി വിജേഷ്‌, വയനാട്‌ ടൂറിസം ഓർഗനൈസേഷൻ സെക്രട്ടറി സി പി ശൈലേഷ്‌ എന്നിവർ സംസാരിച്ചു. ദേശാഭിമാനി യൂണിറ്റ്‌ മാനേജർ ഒ പി സുരേഷ്‌ സ്വാഗതം പറഞ്ഞു. സമാപന സമ്മേളനത്തിൽ പുത്തലത്ത്‌ ദിനേശൻ കോൺക്ലേവ്‌ റിപ്പോർട്ട്‌ ഡിടിപിസി സെക്രട്ടറി കെ ജെ അജേഷിന്‌ കൈമാറി. സഹകരണ ക്ഷേമനിധി ബോർഡ്‌ വൈസ്‌ ചെയർമാൻ സി കെ ശശീന്ദ്രൻ അധ്യക്ഷനായി. ദേശാഭിമാനി കോഴിക്കോട്‌ ന്യൂസ്‌ എഡിറ്റർ ജയകൃഷ്‌ണൻ നരിക്കുട്ടി സ്വാഗതവും കെ എ അനിൽകുമാർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News