ബാലഭാസ്‌കറിന്റെ മരണം; ഭാര്യ ലക്ഷ്‌മിയുടെ മൊഴി എടുക്കാൻ ഒരുങ്ങി സിബിഐ



തിരുവനന്തപുരം > വയലിനിസ്‌റ്റ്‌ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മിയുടെ മൊഴി എടുക്കാൻ ഒരുങ്ങി സിബിഐ. അപകട സമയത്ത്‌ ബാലഭാസ്‌കറിന്‌ ഒപ്പമുണ്ടായിരുന്ന വ്യക്തിയെന്ന നിലയിലാണ്‌ ആദ്യം ലക്ഷ്‌മിയുടെ മൊഴി എടുക്കാൻ സിബിഐ തീരുമാനിച്ചത്‌. ചൊവ്വാഴ്‌ച ലക്ഷ്‌മിയിൽനിന്ന്‌ സിബിഐ വിവരങ്ങൾ തേടിയേക്കും. രണ്ടുപേരാണ്‌ അപകടത്തിൽ രക്ഷപ്പെട്ടത്‌. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മിയും ഇവരുടെ കുടുംബത്തോട്‌ അടുപ്പമുണ്ടായിരുന്ന അർജുനുമാണ്‌ ഈ രണ്ടുപേർ. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള യാത്ര, തിരുവനന്തപുരത്തേക്കുള്ള മടക്കം, അപകടം, പ്രകാശ്‌ തമ്പി, വിഷ്‌ണു, അർജുൻ, പാലക്കാട്ടെ പൂന്തോട്ടം കുടുംബവുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങൾ ലക്ഷ്‌മിൽനിന്ന്‌ ശേഖരിക്കും. ഇതിനുശേഷമാകും ബാലഭാസ്‌കറിന്റെ മാതാപിതാക്കളിൽ നിന്നടക്കം മൊഴി എടുക്കുക. അപകടത്തിനുശേഷം വാഹനമോടിച്ചത്‌ താനാണെന്ന്‌ പറഞ്ഞ അർജുൻ പിന്നീട്‌ ബാലഭാസ്‌കർ മരിച്ച ശേഷം മൊഴി മാറ്റിയിരുന്നു. ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന്‌ തിരുത്തി പറഞ്ഞു. ഈ സമയത്തെല്ലാം ആശുപത്രിയിൽ അബോധാവസ്ഥയിലായിരുന്നു ലക്ഷ്‌മി. ബോധം വീണ ശേഷം ലക്ഷ്‌മിയും വാഹനം ഓടിച്ചത്‌ അർജുനാണെന്ന്‌ വ്യക്തമാക്കി. അർജുന്റെ മൊഴിമാറ്റമാണ്‌ അപകടത്തിന്‌ പിന്നിൽ ആദ്യം ദുരൂഹതയ്‌ക്ക്‌ ഇടയാക്കിയത്‌. അപകടത്തിനുശേഷം കുടുംബ വീട്ടിൽ വിശ്രമത്തിലാണ്‌ ലക്ഷ്‌മി. അപകടവുമായി ബന്ധപ്പെട്ട്‌ അർജുനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ഇയാളെ പ്രകാശ്‌ തമ്പി, വിഷ്‌ണു എന്നിവർക്ക്‌ ഒപ്പം ചോദ്യം ചെയ്യാനും സിബിഐ തീരുമാനിച്ചിട്ടുണ്ട്‌. കേസുമായി ബന്ധപ്പെട്ട്‌ ചില രേഖകൾ ക്രൈംബ്രാഞ്ചിൽനിന്ന്‌ സിബിഐ ശേഖരിച്ചു. മൊഴി എടുക്കൽ ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾ പൂർത്തിയായ ശേഷമേ മറ്റു നടപടികളിലേക്ക്‌ സിബിഐ കടക്കൂ. Read on deshabhimani.com

Related News