വരുന്നു, ‘വില്ലേജ്‌ എഡ്യൂക്കേഷൻ രജിസ്റ്റർ’ ; വിദ്യാർഥി സ്‌കൂളിൽ 
എത്തിയില്ലെങ്കിൽ വിവരം 
പഞ്ചായത്ത്‌ ഓഫീസിൽ എത്തും



തിരുവനന്തപുരം സംസ്ഥാനത്ത്‌ പൊതുവിദ്യാഭ്യാസവകുപ്പും തദ്ദേശഭരണവകുപ്പും ചേർന്ന്‌ ‘വില്ലേജ്‌ എഡ്യൂക്കേഷൻ രജിസ്റ്റർ’ തയ്യാറാക്കുന്നു. ഓരോ തദ്ദേശഭരണ പരിധിയിലെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും അവരുടെ ജീവിതാവസ്ഥകളും ഒറ്റ ക്ലിക്കിൽ പ്രാദേശിക സർക്കാരുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലഭ്യമാക്കുന്നതാണ്‌ പദ്ധതി. വിദ്യാഭ്യാസ അവകാശ നിയമം നിഷ്‌കർഷിക്കുന്ന വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുകൂടിയാണ്‌ വെബ്‌ പോർട്ടൽ മുഖാന്തരം പദ്ധതി നടപ്പാക്കുന്നത്‌. കേരളത്തിലെ ഒന്നുമുതൽ  12 വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ പൂർണ വിവരങ്ങളും രക്ഷിതാക്കളെക്കുറിച്ചും അവർ ജീവിക്കുന്ന പ്രദേശങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ സ്‌കൂൾ അധികൃതർ ശേഖരിക്കും. ഈ വിവരങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങൾക്കും ലഭിക്കും. തുടർച്ചയായി ഒരു കുട്ടി സ്‌കൂളിലെത്താതിരുന്നാൽ തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ പരിശോധിക്കും. കാരണം കണ്ടെത്തി കുട്ടികൾക്കും കുടുംബത്തിനും ആവശ്യമായ സൗകര്യമൊരുക്കി പഠനം മുടങ്ങാതെ സംരക്ഷിക്കാനുള്ള നടപടി പഞ്ചായത്ത്‌ നടപ്പാക്കും. പദ്ധതി നിർവഹണച്ചുമതല സമഗ്ര ശിക്ഷാ കേരളയ്‌ക്കാണ്‌. പദ്ധതിക്ക്‌ അന്തിമ രൂപം നൽകാനായി തദ്ദേശമന്ത്രി എം ബി രാജേഷ്‌, പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി എന്നിവരും ഇരുവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത്‌ ഉടൻ ചർച്ച ആരംഭിക്കും. Read on deshabhimani.com

Related News